സംഘർഷം നിലയ്ക്കാതെ ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു
Mail This Article
കൊൽക്കത്ത∙ ബംഗാളിലെ ബട്പുരയിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പാനിപൂരി വിൽപ്പനക്കാരനായ പതിനേഴുകാരൻ രാംബാബു ഷോയും മറ്റൊരാളുമാണ് മരിച്ചത്. രാംബാബു വെടിയേറ്റാണ് മരിച്ചത്. പരുക്കേറ്റ രണ്ടാമത്തെ ആൾ ആശുപത്രിയിലും മരിച്ചു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് വെടിവയ്പ്പും ബോംബേറും ഉണ്ടായത്.
സംഘർഷത്തെത്തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസ് െവടിയുതിർത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഘർഷം ഉണ്ടായത്. സംഘർഷം നിയന്ത്രിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ (ആർഎഎഫ്) വിന്യസിച്ചു.
സംഘർഷത്തെത്തുടർന്ന് കടകളും സ്ഥാപനങ്ങളും അടച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശത്തെത്തുടർന്ന് പൊലീസ് മേധാവിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തിൽ അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമുതൽ ഇവിടെ സംഘർഷം നിലനിൽക്കുകയാണ്. ബട്പുര, കൻകിനാര എന്നിവിടങ്ങളിലാണ് സംഘർഷം രൂക്ഷം. അതേസമയം തൃണമൂൽ പ്രവർത്തകരാണ് സംഘർഷത്തിന് പിന്നിലെന്ന് ബിജെപി എംഎൽഎ അർജുൻ സിങ് ആരോപിച്ചു.
English summary: Clashes in Kolkata: two killed