ADVERTISEMENT

സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയാണ് അജയ്പാൽ ശർമ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ. ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വെടിവച്ചിട്ടതോടെയാണ് അജയ്‌പാൽ ശർമ താരമായത്. എൻകൗണ്ടർ സ്പെഷലിസ്റ്റ് എന്നാണ് സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്നത്. മുൻ ദന്തഡോക്ടറായ അജയ്പാലിന് ആ പരാമർശത്തോട് അത്ര ഇഷ്ടമില്ല. എൻകൗണ്ടറുകൾ ആസൂത്രണം ചെയ്യുന്നതല്ല സംഭവിച്ചു പോകുന്നതാണെന്ന് അജയ്പാൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണ അതിശയിപ്പിക്കുന്നതാണെന്നും ആയിരക്കണക്കിനു ഫോൺകോളുകളാണു തേടിയെത്തുന്നതെന്നും അജയ്പാൽ പറഞ്ഞു.

ഉത്തർപ്രദേശിലെ രാംപൂരിൽ എസ്പിയാണ് നിലവിൽ അജയ്‌പാൽ ശർമ. ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു അജയ്‌പാൽ പ്രതിയുടെ കാലുകളിൽ മൂന്നുതവണ വെടിയുതിർത്തത്. പ്രതി നാസിലിന്റെ അയൽവാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണു കാണാതായത്. കുട്ടിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പൊലീസിനു മനസ്സിലായി. ‌തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി നാസിലാണെന്നു തിരിച്ചറിഞ്ഞത്.

ഉത്തര്‍പ്രദേശിലെ 'സിങ്കം' എന്നാണ് അജയ്‌പാലിന് സമൂഹമാധ്യമങ്ങൾ നൽകുന്ന വിശേഷണം. ലുധിയാന സ്വദേശിയും 2011 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനുമായ അജയ്‌പാൽ ഇതിനുമുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 2018-ല്‍ ഗൗതംബുദ്ധ നഗറിലെ ജൂനിയർ പൊലീസുകാർ കൈക്കൂലി വാങ്ങുന്നതു തടയാൻ നടത്തിയ മിന്നൽ പരിശോധനയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. നോയിഡയിലെ വാഹനങ്ങളില്‍ ചാടിക്കയറുന്ന ദൃശ്യങ്ങളും തോക്കുമായി നിൽക്കുന്ന നിരവധി ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനു മേൽവിലാസം ഉണ്ടാക്കി കൊടുത്തു.

ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താന്‍ 2018–ൽ യുപി സർക്കാർ തുടക്കമിട്ട കടുത്ത പൊലീസ് നടപടികളിലും നേതൃസ്ഥാനം അജയ്‌പാലിനായിരുന്നു. കഴിഞ്ഞ വർഷം നിരവധി ഏറ്റുമുട്ടലുകളാണു സംസ്ഥാനത്ത് നടന്നത്. എൻകൗണ്ടറുകളിൽ അനേകം ക്രിമിനലുകൾ െകാല്ലപ്പെട്ടു. സംസ്ഥാനത്ത് പൊലീസ് രാജാണെന്നു പ്രതിപക്ഷം ആരോപണമുയർന്നു. നോയിഡയിലും സഹാരണ്‍പുരിലും ക്രിമിനൽ പശ്ചാത്തലമുള്ള കുറെപ്പേർ എൻകൗണ്ടറുകളിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടു.

മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റശേഷം ഉത്തർപ്രദേശിൽ പൊലീസ് വക ഏറ്റുമുട്ടൽ വർധിച്ചുവെന്നാണ് കണക്കുകൾ. യോഗി ഭരണത്തിൻ കീഴിൽ ഇതുവരെ 3027 പൊലീസ് ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. ഇതിൽ 80 ക്രിമിനലുകൾ മരിക്കുകയും 850 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അഴിമതി കേസിലും വ്യാജ ഏറ്റുമുട്ടൽ കേസുകളിലും നിരവധി ആരോപണങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അജയ്പാൽ ശർമയ്ക്കെതിരെ ഉയർത്തിയെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. സമൂഹമാധ്യമങ്ങളിൽ അജയ്‌പാലിനെതിരെ വിമർശനവുമുണ്ട്. നിയമവാഴ്ച നടപ്പാക്കേണ്ടത് തോക്കിൻകുഴലിലൂടെയല്ലെന്നും അജയ്‌പാൽ ശർമയെ പോലെയുള്ള ഉദ്യോഗസ്ഥരെ ആഘോഷിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

English Summary: The police watchdog, UP’s ‘Singham’ IPS officer say about an encounter-specialist tag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com