യുവതീപ്രവേശം സ്വാധീനിച്ചു; രാഹുൽ വയനാട്ടിൽ മൽസരിച്ചതും തിരിച്ചടിയായി: സിപിഎം
Mail This Article
തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായെന്ന് സിപിഎം. വനിതാമതിലിനുശേഷം യുവതീപ്രവേശം ഉണ്ടായത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികള്‍ക്കിടയിൽ ആഘാതമുണ്ടാക്കിയെന്നു പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു. പതിനഞ്ചോളം മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചു. എന്നിട്ടും ബിജെപിക്കു വോട്ടു കൂടിയത് ഉത്കണ്ഠാജനകമാണ്.
ജനങ്ങളുടെ മനോഗതി അറിയുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ്. സംസ്ഥാന സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച‌് ജനങ്ങൾക്കിടയിൽ അംഗീകാരം ഉണ്ടായിരുന്നെങ്കിലും അതു തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുന്നതിൽ എന്തുകൊണ്ട‌് പരാജയപ്പെട്ടെന്നു പരിശോധിക്കണം. ബിജെപി വീണ്ടും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളിൽ യുഡിഎഫിന‌് അനുകൂലമായ ചുവടുമാറ്റത്തിന‌് ഇടയാക്കി.
മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിനു കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കണമെന്നുള്ള പ്രചാരണം ഈ ചുവടുമാറ്റത്തെ അനായാസമാക്കി. ഇതു കൂടുതൽ പൊലിപ്പിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിച്ചത‌്. ഇതും യുഡിഎഫിന് അനുകൂല ഘടകമായി.
സംസ്ഥാനത്തെ രാഷ്ട്രീയ അക്രമത്തിൽ സിപിഎം മാത്രമാണ് ഉത്തരവാദിയെന്ന പ്രചാരണം യുഡിഎഫും ബിജെപിയും സംഘടിപ്പിച്ചു. പതിവായി ഇടതുപക്ഷത്തിന‌് വോട്ട് ചെയ്യുന്ന ഒരു വിഭാഗത്തെ ആകർഷിക്കാൻ അവർക്ക് കഴിഞ്ഞു. പാർട്ടിയിൽ നിന്നകന്നവർ വിവിധ മണ്ഡലങ്ങളിൽ വ്യത്യസ്ത രീതികളിൽ കോൺഗ്രസിനും ബിജെപിക്കും വോട്ട് ചെയ്തെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ടിലാണ് വിശദീകരണങ്ങൾ.