സ്വന്തം ശിവേട്ടന്, ഒത്തിരി സ്നേഹത്തോടെ; ഇതു കെഎസ്ആർടിസിയിലെ ‘സ്മാർട്’ കഥ
Mail This Article
ആലപ്പുഴ ∙ കുമളിയിൽ നിന്നു കായംകുളത്തേക്കു പോകുന്ന കെഎസ്ആർടിസിയുടെ ആർപിഎം 701 നമ്പർ ബസ് ചങ്ങനാശേരി എൻഎസ്എസ് കോളജിനു മുന്നിൽ നിർത്തി. യാത്രക്കാരിൽ ചിലർ പെട്ടെന്നു പുറത്തേക്കിറങ്ങി. പതിവു യാത്രക്കാരിൽ ചിലർക്കൊഴികെ എല്ലാവരുടെയും മുഖത്ത് അമ്പരപ്പ്, എന്താണു സംഭവിക്കുന്നത്? ബസിനു പുറത്തേക്കിറങ്ങിയ ഒരു മനുഷ്യന് മറ്റുള്ളവർ ചേർന്ന് ഒരു സമ്മാനപ്പൊതി സമ്മാനിച്ചു.
അകത്തിരുന്നവർ വിളിച്ചു ചോദിച്ചു – ‘ബർത്ത്ഡേ ആണോ?’ ഇത് അതിലും വലിയൊരു ഡേ ആണെന്ന് പുറത്തുള്ളവരുടെ മറുപടി. സമ്മാനം കിട്ടിയയാൾ പൊതി അഴിച്ചു നോക്കി– പുതുപുത്തൻ സ്മാർട് ഫോൺ! കണ്ണീർമണികൾ തുളുമ്പാതെ കണ്ണിൽ നിറഞ്ഞു നിന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
സമ്മാനം വാങ്ങിയയാൾ ശിവൻ ചേട്ടൻ. ആർപിഎം 701 നമ്പർ ബസിലെ സ്ഥിരം യാത്രക്കാരുടെ സൗഹൃദക്കൂട്ടായ്മയിലെ അംഗമാണ്. ഇതേ ബസിലെ സ്ഥിരം യാത്രക്കാരായ അറുപതിലേറെപ്പേരുടെ വാട്സാപ് കൂട്ടായ്മയുണ്ട്. മാന്നാറിലെ പലചരക്കു കടയിലെ കണക്കെഴുത്തുകാരനായ ശിവൻ ചേട്ടന്‍ രണ്ടു മാസം മുൻപാണ് വായ്പയെടുത്ത് പുതിയ സ്മാർട് ഫോൺ വാങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ചങ്ങനാശേരിയിൽ വച്ച് ഫോൺ പോക്കറ്റടിച്ചു.
രാവിലെയും വൈകിട്ടും കൃത്യമായി കായംകുളം, മാവേലിക്കര ബസുകളുടെ സമയം ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്തിരുന്ന ശിവൻചേട്ടന്റെ ഫോണ്‍ നഷ്ടമായത് ഗ്രൂപ്പിലെ പലർക്കും സ്വന്തം ഫോൺ നഷ്ടമായതു പോലെ വേദനയുണ്ടാക്കി. അങ്ങനെയാണ് ഗ്രൂപ്പ് അഡ്മിൻ ആഷ ടീച്ചർ, ഈ ബസിൽ എംപാനൽ കണ്ടക്ടറായിരിക്കുമ്പോൾ ജോലി നഷ്ടമായ ഷെമീർ, ഡ്രൈവർ സിബി എന്നിവരും മറ്റു ചിലരും ചേർന്ന് ശിവൻ ചേട്ടന് ഒരു സർപ്രൈസ് നൽകാൻ പ്ലാനിട്ടത്. ഗ്രൂപ്പിൽ ചർച്ച ചെയ്താൽ ശിവൻ ചേട്ടൻ അറിയാനിടയുള്ളതിനാൽ ഗ്രൂപ്പിലെ ചിലർ വ്യക്തിപരമായി ചർച്ച ചെയ്തു.
ശിവൻ ചേട്ടനു പുതിയ ഫോൺ കൊടുക്കാനായിരുന്നു തീരുമാനം. നഷ്ടമായ അതേ മോഡൽ ഫോണിനു വേണ്ടി അന്വേഷിച്ചെങ്കിലും കടകളിൽ കിട്ടിയില്ല. അങ്ങനെ, അതേ കമ്പനിയുടെ തന്നെ അൽപം ഉയർന്ന മോഡൽ വാങ്ങി. കാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നു ഫോൺ വാങ്ങി അഡ്മിന്റെ വീട്ടിലെത്തി വർണക്കടലാസിൽ പൊതിഞ്ഞു. ബാക്കിയെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത തിരക്കഥ പോലെ നടന്നു. സമ്മാനം കൊടുത്തു കഴിഞ്ഞ് എല്ലാവരും സ്നേഹത്തോടെ അവരവരുടെ വഴികളിലേക്കു തിരിഞ്ഞു. ബസിൽ രണ്ടു ബെൽ മുഴങ്ങി. ആർപിഎം 701 വീണ്ടും കായംകുളം റൂട്ടിലേക്കു കുതിച്ചു.