ADVERTISEMENT

കല്‍പറ്റ ∙ സാമൂഹിക മാധ്യമങ്ങളിലെ ‘വൈറല്‍ കടുവ’ വയനാട്ടിലേതു തന്നെയെന്ന സാക്ഷ്യപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ബത്തേരി- പുല്‍പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന തങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവ ഇറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് നല്‍കി പാമ്പ്രയില്‍ തടഞ്ഞുവെന്ന് ബൈക്ക് യാത്രികരായ കൊല്ലം സ്വദേശി കാര്‍ത്തിക് കൃഷ്ണന്‍, തൃശൂര്‍ സ്വദേശി സഞ്ജയ് കുമാര്‍ എന്നിവര്‍ പറയുന്നു.

പാമ്പ്രയ്ക്കു സമീപം കടുവ ഇറങ്ങിയിട്ടുണ്ടെന്നും ബൈക്കില്‍ പോകുന്നത് അപകടമാണെന്നുമായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മുന്‍പേ പോയ മറ്റു വാഹനങ്ങളെയും അവര്‍ തടഞ്ഞുവെന്നു കാര്‍ത്തികും സഞ്ജയും പറയുന്നു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ ഇരുവരും പ്രോജക്ടിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനു ചെതലയം റെയ്ഞ്ച് ഓഫിസിലേക്കു പോവുകയായിരുന്നു. 

കാര്‍ത്തികിന്റെയും സഞ്ജയുടെയും വാക്കുകളിലൂടെ:  

ബത്തേരിയില്‍നിന്നു ചെതലയത്തേക്കു പോകവേ പാമ്പ്രയ്ക്കു സമീപത്തുവച്ചാണ് റോഡില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടത്. അവര്‍ ആകെ ടെന്‍ഷനിലായിരുന്നു. ഇപ്പോള്‍ യാത്ര തുടരാനാവില്ലെന്നും പാമ്പ്രയില്‍ കടുവയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വലിയ വാഹനങ്ങളെ മാത്രമേ ഉദ്യോഗസ്ഥര്‍ കടത്തിവിടുന്നുണ്ടായിരുന്നുള്ളൂ. ബൈക്കുകളിലെത്തിയവരെയെല്ലാം തടഞ്ഞു. വളരെ അത്യാവശ്യമായുള്ള യാത്രയാണെന്നും പ്രോജക്ടിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനിറങ്ങിയ വിദ്യാര്‍ഥികളാണെന്നും പറഞ്ഞപ്പോള്‍ മാത്രം അതുവഴി വന്ന ബസിനൊപ്പം ഉദ്യോഗസ്ഥര്‍ ഞങ്ങളെ കടത്തിവിട്ടു. വൈറലായ വിഡിയോയില്‍ കാണുന്ന അതേ സ്ഥലത്തുകൂടിയാണു ഞങ്ങള്‍ പോയത്. ശനിയാഴ്ച പാമ്പ്രയില്‍ കടുവ ഇറങ്ങിയ കാര്യം വനംവകുപ്പിന് അറിയാമായിരുന്നുവെന്നതു കൊണ്ടല്ലേ അവര്‍ ഞങ്ങളെ തടഞ്ഞത്? 

കഴിഞ്ഞ ശനിയാഴ്ചയാണു പുല്‍പള്ളി- ബത്തേരി റൂട്ടില്‍ പാമ്പ്രയ്ക്കു സമീപത്ത് ചിത്രീകരിച്ചതെന്ന മട്ടിലുള്ള വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ബൈക്ക് യാത്രികരുടെ മുന്‍പിലേക്കു കടുവ ചാടുന്നതായിരുന്നു ദൃശ്യങ്ങളില്‍. എന്നാല്‍, വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചില്ല. ഇതോടെ, ബന്ദിപ്പൂരില്‍ ചാമരാജനഗറിനു സമീപം യാത്രികര്‍ക്കു നേരെ കടുവ ചാടിയെന്ന തരത്തില്‍ ഇതേ വിഡിയോ കന്നഡ ചാനലുകളില്‍ വാര്‍ത്തയായി. 

ഇതരഭാഷാ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ അതതു മേഖലയിലെ വനത്തിനുള്ളിലെ കടുവ എന്ന മട്ടിലും വാര്‍ത്ത വന്നു. പാമ്പ്രയില്‍ കടുവയിറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ ഫോറസ്റ്ററും ഗാര്‍ഡും കടുവയെ നിരീക്ഷിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ അവര്‍ക്കു നേരെയാണു കടുവ ചാടിയതെന്ന വാദവും വനംവകുപ്പ് നിഷേധിക്കുകയായിരുന്നു.

tiger-viral-video

വിഡിയോ ചീത്രീകരിച്ചതിനും പുറത്തുവിട്ടതിനും ഉദ്യോഗസ്ഥര്‍‌ക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നതിനാലാണു കടുവ വയനാട്ടിലേതെന്നതിന് വനംവകുപ്പ് സ്ഥിരീകരണം നല്‍കാത്തതിനു പിന്നിലെന്ന് ആരോപണമുയര്‍ന്നു. കടുവാഭീതിയില്‍ ജനങ്ങള്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുന്നതു മുന്‍കൂട്ടിക്കണ്ടു തടയിടുകയെന്നതും ലക്ഷ്യമാവാം.

എന്നാല്‍, മേഖലയില്‍ കടുവയുണ്ടെന്ന മുന്നറിയിപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ നല്‍കിയെന്ന വെളിപ്പെടുത്തലുമായി യാത്രക്കാരും രംഗത്തെത്തിയതോടെ സത്യം വെളിപ്പെടുത്താനുള്ള സമ്മര്‍ദം വനംവകുപ്പിനുമേല്‍ ഏറുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചെതലയം റെയ്ഞ്ച് ഓഫിസര്‍ വി. രതീശന്‍ ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary: Bike riders have a close encounter with a tiger in  Wayanad; Students shares experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com