ADVERTISEMENT

തിരുവനന്തപുരം ∙ ഉരുട്ടിക്കൊലയെന്ന് ആരോപണമുള്ള നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം, തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി ഉറപ്പെന്നു ബെഹ്റ വ്യക്തമാക്കി. കുമാറിനേറ്റതു ക്രൂരമായ മര്‍ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബെഹ്റയുടെ പ്രതികരണം.

കുമാറിന്റെ കാല്‍ത്തുടയിലും കാല്‍വെള്ളയിലും ആഴത്തിലുള്ള ചതവുകളുണ്ട്. മര്‍ദനം തടയാതെ മുൻ എസ്ഐ കെ.എ. സാബു മറ്റ് പൊലീസുകാര്‍ക്കൊപ്പം ചേര്‍ന്നു. കസ്റ്റഡിയിലെടുത്ത ശേഷം നടപടിക്രമങ്ങള്‍ പാലിക്കാതെ തടവില്‍ വച്ചു. നാല് പൊലീസുകാരാണു മുഖ്യപ്രതികൾ. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ആദ്യ നാല് പ്രതികൾക്കെതിരെയുള്ളത്.

കഴിഞ്ഞ മാസം 12ന് വൈകിട്ട് 5 മുതൽ കുമാർ അനധികൃത കസ്റ്റഡിയിൽ ക്രൂര മർദനത്തിന് വിധേയനായെന്നും അരയ്ക്കു താഴെയും കാൽവെള്ളയിലും മർദിച്ചെന്നും നാലാം പ്രതിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മർദനത്തെ തുടർന്നുള്ള ആന്തരിക മുറിവുകളാണ് കുമാറിന്റെ മരണകാരണമെന്ന്  ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ ജോൺസൻ ജോസഫിന്റെ റിപ്പോർട്ടിലുണ്ട്. നാലാം പ്രതി സിപിഒ സജിമോന്‍ ആന്റണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കസ്റ്റഡി മരണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയർമാൻ നെടുങ്കണ്ടം സ്‌റ്റേഷൻ സന്ദർശിച്ചു. റിട്ട ജസ്റ്റിസ് വി.കെ.മോഹനനുൾപ്പടെയുള്ള മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്. കസ്റ്റഡി മരണം സംബന്ധിച്ച് പി.ടി.തോമസ് എംഎൽഎയുടെ പരാതിയിൽ സംഘം സ്റ്റേഷൻ രേഖകൾ ശേഖരിച്ചു, വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒരു എഎസ്ഐയുടെയും പൊലീസ് ഡ്രൈവറുടെയും അറസ്റ്റിനുകൂടി സാധ്യതയുണ്ടെന്നാണു സൂചന.

English Summary: DGP Loknath Behra about Nedumkandam Custody Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com