നികുതി നിരക്ക് പ്രാബല്യത്തിൽ; പെട്രോളിന് 2.50, ഡീസലിന് 2.47 രൂപയും കൂടി
Mail This Article
കൊച്ചി∙ കേന്ദ്ര ബജറ്റിനെ തുടർന്ന് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി. ബജറ്റിൽ ചുമത്തിയ അധിക നികുതിക്കു മുകളിൽ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വർധന. എന്നാൽ സംസ്ഥാനത്തിന് വരുമാന വർധന ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം.
ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളിൽ ഓരോ രൂപയുടെ വർധനയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ വീതം. അടിസ്ഥാന വിലയ്ക്കും കേന്ദ്ര സർക്കാർ തീരുവയും ചേർന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വിൽപന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമായി വില. എന്നാൽ കേന്ദ്ര ബജറ്റിലെ നികുതി നിർദേശം മൂലം സംസ്ഥാനത്തിന് അധിക വരുമാനം ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം.
അസംസ്കൃത എണ്ണയ്ക്കു വില കുറയുമ്പോൾ നികുതി കൂട്ടുകയും വില കൂടുമ്പോൾ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് അധികഭാരം. ഇതിനുപുറമേ, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഒരു രൂപ കിഫ്ബി സെസിന്റെ ഭാരവുമുണ്ട്.
English Summary: Petrol, Diesel price increased