ADVERTISEMENT

ടെഹ്റാൻ∙ ജിബ്രാൽട്ടർ കടലിടുക്കിൽ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത കപ്പലിൽ സിറിയയിലേക്കുള്ള എണ്ണയായിരുന്നില്ലെന്ന് ഇറാൻ. യൂറോപ്യൻ യൂണിയന്റെ വിലക്കു മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുന്നെന്ന് ആരോപിച്ചാണ് ബ്രിട്ടൻ കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ ഇറാനിൽ നിന്നുള്ള എണ്ണയായിരുന്നെന്ന കാര്യം ഉപവിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ഷി സമ്മതിച്ചു. എന്നാൽ അത് സിറിയയിലേക്കായിരുന്നില്ല. ബ്രിട്ടൻ ആരോപിച്ച സിറിയയിലെ തുറമുഖത്ത് ഇറാന്റെ ‘ഗ്രെയ്സ് 1’ എന്ന കപ്പലിന് നങ്കൂരമിടാനുള്ള സൗകര്യങ്ങൾ പോലുമില്ല. ആ എണ്ണ മറ്റൊരിടത്തേക്കായിരുന്നു– അബ്ബാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എവിടേക്കായിരുന്നു എണ്ണ കൊണ്ടുപോയതെന്നു പക്ഷേ അദ്ദേഹം വ്യക്തമാക്കിയില്ല.

കപ്പലിന് 20 ലക്ഷം ക്രൂഡ് ഓയിൽ ബാരലുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ബ്രിട്ടന്റെ കീഴിലുള്ള ജിബ്രാൽട്ടറിലെ മേഖലയിൽ വച്ചാണു കപ്പൽ പിടിച്ചെടുത്തതെന്നാണ് ബ്രിട്ടിഷ് അവകാശവാദം. എന്നാൽ ജിബ്രാൽട്ടറിനു നാലു കിലോമീറ്റർ മാറിയായിരുന്നു കപ്പലുണ്ടായിരുന്നത്. ഇത് ബ്രിട്ടന്റെ അധീനതയിലുള്ള പ്രദേശമാണെന്ന് അവരും അതല്ല സ്പെയിനിന്റേതാണെന്ന് സ്പാനിഷ് അവകാശവാദവുമുണ്ട്. വൻതോതിൽ എണ്ണയുണ്ടായിരുന്നതിനാലാണ് ജിബ്രാൽട്ടർ തിരഞ്ഞെടുത്തത്. അല്ലെങ്കിൽ സൂയസ് കനാൽ വഴി പോകാനാകുമായിരുന്നെന്നും അബ്ബാസ് പറയുന്നു. 

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി, ഡോണൾഡ് ട്രംപ്
ഇറാൻ പരമാധികാരി ആയത്തൊളള അലി ഖമനയി, ഡോണൾഡ് ട്രംപ്

ബ്രിട്ടിഷ് നാവികസേനയുടെ ‘കടൽക്കൊള്ള’യാണ് നടന്നതെന്നും മന്ത്രി ആരോപിച്ചു. നിയമപരമായ വഴിയിലൂടെ കപ്പൽ വീണ്ടെടുക്കാനാണ് ശ്രമം. നിലവിലെ നയപരമായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണു കരുതുന്നത്. എത്രയും പെട്ടെന്ന് ബ്രിട്ടൻ കപ്പൽ വിട്ടുതരണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.  എന്നാൽ കപ്പലിന്റെ യാത്ര 14 ദിവസത്തേക്കു മരവിപ്പിച്ച് ജിബ്രാൽട്ടർ സുപ്രീംകോടതി ഉത്തരവായിട്ടുണ്ട്.

അതിനിടെ ബ്രിട്ടന്റെ എണ്ണക്കപ്പലായ ‘പസഫിക് വൊയേജർ’ ഇറാൻ തടഞ്ഞിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്രിട്ടിഷ് കപ്പൽ തടഞ്ഞുവെന്ന വാർത്തകൾ ട്വിറ്ററിലൂടെയാണ് പ്രചരിച്ചത്. എന്നാൽ വാർത്ത അവാസ്തവമാണെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. തങ്ങളുടെ കപ്പൽ സുരക്ഷിതമായി ഗൾഫിൽ ഉണ്ടെന്ന് ബ്രിട്ടിഷ് വക്താവും അറിയിച്ചു. 

എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെ കഴിഞ്ഞ മാസം ആക്രമണമുണ്ടാവുകയും യുഎസ് ഡ്രോൺ ഇറാൻ വെടിവച്ചിടുകയും ചെയ്ത സംഭവങ്ങളെ തുടർന്ന് ഗൾഫ് മേഖല സംഘർഷനിർഭരമാണിപ്പോൾ. അതിനിടെ 2015ലെ ആണവ കരാറിൽ നിന്നു പിന്മാറി ആയുധനിർമാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം ഉടൻ ആരംഭിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതും മേഖലയിലെ സംഘർഷ സാധ്യത വർധിപ്പിച്ചു

(ഗൾഫിൽനിന്നുള്ള എണ്ണക്കപ്പലുകൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കു പോകുന്നതു ഒമാൻ ഉൾക്കടലിന്റെ പ്രവേശന മാർഗത്തിലുളള ഹോർമൂസ് കടലിടുക്കിലൂടെയാണ്. ഇൗ ഇടുങ്ങിയ വഴിയിൽ കപ്പലുകൾ തകർത്തിട്ടുകൊണ്ട് ഗതാഗത തടസ്സമുണ്ടാക്കാൻ ഇറാൻ ശ്രമിക്കുമോ ?)
ഹോർ‍മുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കൊന്നിനു തീപിടിച്ചപ്പോൾ (ഫയൽ ചിത്രം)

ജൂലൈ ഏഴിനാണ് ഇക്കാര്യം ഇറാനിയൻ ഉദ്യോഗസ്ഥർ വാർത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിഷയത്തിൽ പുനർവിചിന്തനം വേണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തെ മറികടന്നാണ് ഇറാന്റെ നടപടി. ഇതിന്മേൽ ഫ്രാൻസ്, ജർമനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 

‘അത് അണുബോംബ് നിർമിക്കാൻ...’

ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണ്  2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ യുഎസ് അടക്കം വൻശക്തികൾ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. എന്നാൽ, 2018മേയിൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽ നിന്നു പിന്മാറുകയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ഇറാന്റെ സമ്പദ്ഘടന വീണ്ടും പ്രതിസന്ധിയിലായി.

ഇറാൻ ഭീകരസംഘടനകൾക്കു വിവിധ സഹായങ്ങൾ നൽകുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുകെ എന്നീ വൻശക്തികൾ കരാറിൽനിന്നു പിൻമാറാത്ത സാഹചര്യത്തിലാണ് ഇറാൻ അവരോടു നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. യുഎസ് ഉപരോധം കൊണ്ടുള്ള നഷ്ടം ഈ രാജ്യങ്ങൾ നികത്തിത്തരണമെന്നാണ് ആവശ്യം. അങ്ങനെയെങ്കിൽ കരാറിൽ നിന്നു പിന്മാറുന്നതു സംബന്ധിച്ച തീരുമാനത്തിൽ മാറ്റം വരുത്താനും ഇറാൻ തയാറാണ്.

ഇറാൻ ജനുവരിയിൽ നടത്തിയ സൈനിക ശക്തിപ്രകടനത്തിൽ നിന്ന് (ഫയൽ ചിത്രം)
ഇറാന്റെ യുദ്ധാഭ്യാസ പരിശീലനത്തിൽ നിന്ന് (ഫയൽ ചിത്രം)

ഇനിയുള്ള ഓരോ 60 ദിവസത്തിലും കരാറിലെ ഓരോ വാഗ്ദാനങ്ങളിൽ നിന്നായി പിന്മാറുമെന്ന ‘ഭീഷണി’യും ഇറാൻ മുഴക്കിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം എത്ര അളവിലും എപ്പോൾ വേണമെങ്കിലും നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞെന്നും ഇറാൻ ആറ്റമിക് എനർജി ഓർഗനൈസേഷൻ വക്താവ് ബെഹറൂസ് കമൽവാന്ദി പറഞ്ഞു. ‘അതിന്റെ സാങ്കേതികമായ പ്രവർത്തനങ്ങളെല്ലാം ഏതാനും മണിക്കൂറുകൾക്കകം അവസാനിക്കും. തുടർന്ന് 3.67 ശതമാനത്തിനു മുകളിലുള്ള സമ്പുഷ്ടീകരണം ആരംഭിക്കുമെന്നും ബെഹറൂസ് പറഞ്ഞു. ആണവ കരാർ പ്രകാരം, വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ 3.67% സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ. അധികമുള്ളതു വിദേശത്തു വിൽപന നടത്തണം.

സമ്പുഷ്ടീകരിച്ച കൂടുതൽ യുറേനിയം അണ്വായുധമുണ്ടാക്കാൻ ഉപയോഗിച്ചേക്കാം എന്നതിനാലാണു വിലക്ക്. ഈ ഉടമ്പടിയാണിപ്പോൾ ഇറാൻ ലംഘിക്കുന്നത്. സമ്പുഷ്ടീകരണം തുടരാനാണു തീരുമാനമെങ്കില്‍ ഇറാനെ ഇസ്രയേൽ ആക്രമിക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ നീക്കത്തെ അതീവ അപകടകരമെന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഇറാനു മേൽ ശിക്ഷാപരമായ ഉപരോധ നടപടികള്‍ ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ഇനിയും മടിക്കരുത്.  യുറേനിയം സമ്പുഷ്ടീകരണത്തിനു പിന്നിൽ ഇറാന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ, അത് അണുബോംബുകൾ നിർമിക്കുകയെന്നതാണ്’– ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

എന്നാൽ ബുഷേർ വൈദ്യുതി പ്ലാന്റിലെ ഉൽപാദനം ശക്തമാക്കുന്നതിനാണ് 3.67ൽ നിന്ന് 5 ശതമാനത്തിലേക്ക് സമ്പുഷ്ടീകരണത്തോത് ഉയർത്തുന്നതെന്നാണ് ഇറാന്റെ വിശദീകരണം. സമ്പുഷ്ടീകരണം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ യുഎൻ പ്രതിനിധി സംഘം ഇറാനിലുണ്ട്. ഇവരുടെ റിപ്പോർട്ട് വരുന്നതിനനുസരിച്ചായിരിക്കും മേഖലയിലെ തുടർസംഭവങ്ങൾ.

English Summary: Iran set to increase uranium enrichment limit in 2015 nuclear deal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com