കേസെടുക്കാൻ തുടങ്ങിയത് മോദിക്കെതിരെ മൊഴി നൽകിയതിനു പിന്നാലെ: ശ്വേത ഭട്ട്
Mail This Article
ന്യൂഡൽഹി∙ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നീതി ലഭിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നു ഭാര്യ ശ്വേത ഭട്ട്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കെതിരെ നാനാവതി–മേത്ത കമ്മീഷനു മുന്നില്‍ സഞ്ജീവ് മൊഴികൊടുത്തതിനെ തുടര്‍ന്നാണു കേസുകളെടുക്കാന്‍ തുടങ്ങിയത്. സഞ്ജീവിനെ ശിക്ഷിച്ച കോടതി ഉത്തരവിനെ അപലപിക്കുന്നതായും ശ്വേത ഭട്ട് മനോരമ ന്യൂസിനോട് പറഞ്ഞു.
ശിക്ഷിച്ച കേസില്‍ സഞ്ജീവിനെതിരെ തെളിവുകളൊന്നുമില്ല. കലാപകാരികളായ 33 തടവുകാരെ അറസ്റ്റ് ചെയ്തതും ചോദ്യം ചെയ്തതും ലോക്കല്‍ പൊലീസാണ്. സഞ്ജീവിന് ഇതില്‍ പങ്കില്ല. പീഡനം നടന്നതായി റിപ്പോര്‍ട്ടില്ല. മെഡിക്കല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ എതിരായി ഒന്നുമില്ല. പിന്നെങ്ങനെ കൊലപാതകക്കുറ്റം ചുമത്തും?. കോടതി വിധിയെ ശക്തമായി അപലപിക്കുന്നുവെന്നും ശ്വേത പറഞ്ഞു.
നാനാവതി–മേത്ത കമ്മീഷനു മുന്നില്‍ സഞ്ജീവ് ഭട്ട് 2011 ല്‍ ഹാജരായി. ആ ദിവസം മുതലാണ് കാര്യങ്ങള്‍ മാറിയത്. പിന്നീട് സഞ്ജീവിനെ സസ്പെന്‍ഡ് ചെയ്തു. ജോലിയില്‍നിന്നു പിരിച്ചുവിട്ടു. 23 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ കുടുക്കി. 30 വര്‍ഷം പഴക്കമുള്ള മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടു. കേസിൽ എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു. സഞ്ജീവിനു വേണ്ടി എല്ലാവരും രംഗത്തു വരണം. ഈ കേസില്‍ സംഭവിച്ചതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഹൈക്കോടതിയെ സമീപിക്കുമെന്നും അപ്പീല്‍ നല്‍കുമെന്നും ശ്വേത പറഞ്ഞു.