തോമസ് ചാണ്ടി 34 ലക്ഷം പിഴ കൊടുത്താൽ മതി: നഗരസഭയെ തള്ളി സർക്കാർ
Mail This Article
തിരുവനന്തപുരം∙ തോമസ് ചാണ്ടി എംഎൽഎയുടെ റിസോര്‍ട്ടിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതി ഈടാക്കാന്‍ നിര്‍ദേശം. കൂടിയ നികുതി നിശ്ചയിച്ച ആലപ്പുഴ നഗരസഭയുടെ തീരുമാനം തള്ളിക്കൊണ്ടാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
റിസോർട്ടിലെ അനധികൃത നിർമാണങ്ങൾ ക്രമപ്പെടുത്തണമെന്നും നികുതി പുനർനിർണയിച്ച സർക്കാർ ഉത്തരവ് നടപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി, നഗരസഭ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ലേക് പാലസ് റിസോർട്ടിന്റെ ഉടമസ്ഥരായ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ വസ്തുനികുതി പുനർനിർണയാധികാരം നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്.
നികുതി കുടിശികയും പിഴയും ഉൾപ്പെടെ നഗരസഭ വാട്ടർ വേൾഡ് കമ്പനിക്കു ചുമത്തിയ 2.71 കോടി രൂപ 35 ലക്ഷം രൂപയായി ചുരുക്കിയ സർക്കാർ നിർദേശത്തിൽ നഗരസഭ കൗൺസിലിന് ഉചിതമായ തീരുമാനമെടുക്കാമെന്നു നഗരസഭയ്ക്കു നിയമോപദേശം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന കൗൺസിൽ യോഗം സർക്കാർ നിർദേശം തള്ളാനും നടപടിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. എന്നാൽ, നഗരസഭ സെക്രട്ടറി വിയോജനക്കുറിപ്പോടെയാണു സർക്കാരിനു റിപ്പോർട്ട് നൽകിയത്. നഗരസഭ സെക്രട്ടറിയുടെ വിയോജനക്കുറിപ്പ് അംഗീകരിച്ചെന്നും സർക്കാർ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് നൽകാൻ സെക്രട്ടറിക്കു നിർദേശം നൽകുന്നുവെന്നും അഡിഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ ഉത്തരവിൽ നിർദേശമുണ്ട്.