മരടിലെ ഫ്ലാറ്റുകള്‍ ഉടന്‍ പൊളിക്കില്ല; റിപ്പോർട്ട് ലഭിച്ചശേഷം തുടര്‍നടപടി: എ.സി.മൊയ്തീൻ
Mail This Article
തൃശൂർ ∙ മരടിലെ നാലു ഫ്ലാറ്റുകള്‍ ഉടന്‍ പൊളിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍. ഫ്ലാറ്റിലെ 350 കുടുംബങ്ങളെ സംരക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. പൊളിച്ചാല്‍ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്നും ചെന്നൈ ഐഐടി സംഘത്തിന്‍റെ റിപ്പോര്‍ട്ടിനുശേഷമാകും തുടര്‍നടപടിയെന്നും മന്ത്രി പറഞ്ഞു.
മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി ഇന്നലെയാണ് സുപ്രീംകോടതി തള്ളിയത്. നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് തള്ളിയത്. വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ഇതിന് പിന്നാലെ, ആത്മഹത്യയല്ലാതെ വഴിയില്ലെന്ന് തുറന്നു പറഞ്ഞ് ഒരു വിഭാഗം ഫ്ലാറ്റുടമകള്‍ രംഗത്തെത്തി. ഫ്ലാറ്റുകൾ പൊളിച്ചാൽ താമസിക്കാൻ വേറെ ഇടമില്ല. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി നൽകിയ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇക്കാര്യം സർക്കാർ കോടതിയെ ബോധിപ്പിക്കണം. ഒന്നും നടന്നില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.
English summary: Maradu flats not to be demolished soon says minister A.C.Moideen