അന്ന് ലാവണ്യ മികച്ച തഹസിൽദാർ; 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വർണവുമായി അറസ്റ്റിൽ
Mail This Article
ഹൈദരാബാദ് ∙ രണ്ട് വർഷം മുൻപ് തെലങ്കാനയിലെ മികച്ച തഹസിൽദാർക്കുള്ള പുരസ്കാരം നേടിയ റവന്യു ഉദ്യോഗസ്ഥ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിൽ. തെലങ്കാനയില രംഗറെഡ്ഡി ജില്ലയിലെ റവന്യു ഉദ്യോഗസ്ഥയായ വി.ലാവണ്യയുടെ ഹൈദരാബാദിലെ വസതിയിൽ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിൽ 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വർണവും കണ്ടെത്തി.
ഭൂമി സംബന്ധമായ രേഖകളിൽ തിരുത്തുവരുത്തുന്നതിന് കീഴുദ്യോഗസ്ഥനായ അന്തയ്യ ഒരു കർഷകനിൽ നിന്നു നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതു പിടികൂടിയതോടെയാണ് ലാവണ്യയിലേക്ക് അന്വേഷണം നീണ്ടത്. ലാവണ്യയ്ക്ക് അഞ്ച് ലക്ഷവും മൂന്നു ലക്ഷം തനിക്കും എന്ന നിലയിൽ ആകെ എട്ടു ലക്ഷം രൂപ നൽകണമെന്ന് അന്തയ്യ കർഷകനോട് ആവശ്യപ്പെട്ടു.
മുൻപ് 30,000 രൂപ അന്തയ്യക്ക് കൈക്കൂലി നൽകിയതിനു പിന്നാലെ എട്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ കർഷകൻ അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് അന്തയ്യ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് നേരിട്ടു പിടികൂടിയ അഴിമതി വിരുദ്ധ ബ്യൂറോ, ലാവണ്യയെ ചോദ്യം ചെയ്തു.
കൈക്കൂലി വാങ്ങിയതിൽ തനിക്കു പങ്കില്ലെന്ന് ലാവണ്യ നിലപാടെടുത്തതോടെ അവരുടെ വസതിയിൽ റെയ്ഡ് നടത്തുകയായിരുന്നു. 45 സ്വകാര്യ സ്വത്തുക്കളുടെ രേഖകളും ഒൻപതു പാസ്ബുക്കുകളും ഇവരുടെ കാറിൽനിന്നു കണ്ടെടുത്തു. ഭൂമിയുടെ രേഖകൾ തിരുത്തി കിട്ടുന്നതിന് ഒരു കർഷകൻ ഇവരുടെ കാലിൽ വീണു യാചിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. കർഷകരുടെ ഭൂമി സംബന്ധമായ രേഖകൾ പിടിച്ചുവച്ച ശേഷം ഇവ തിരികെ നൽകുന്നതിനു കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
English summary: 93 lakhs cash, jewellery found at home of Telangana officer who won state's best tehsildar award