പരീക്ഷ എഴുതാതെ 2.16 ലക്ഷം പേർ; പിഎസ്സിക്കു നഷ്ടം 2 കോടിയിലേറെ
Mail This Article
തിരുവനന്തപുരം ∙ സർവകലാശാല അസിസ്റ്റന്റ് തസ്തികയ്ക്ക് ജൂൺ 15നു നടത്തിയ പരീക്ഷ 2,16,000 പേർ എഴുതാത്തതു മൂലം പിഎസ്‌സിക്ക് രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടം. അപേക്ഷ നൽകി, പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷനും നൽകിയ േശഷമാണ് ഇത്രയും പേർ എത്താതിരുന്നത്.
ഇവർക്ക് ചോദ്യപേപ്പർ, ഉത്തരക്കടലാസ് എന്നിവ തയാറാക്കാനും പരീക്ഷാ കേന്ദ്രം സജ്ജീകരിക്കുന്നതിനുമായി 2 കോടിയിലധികം രൂപയാണ് പിഎസ്‌സിക്ക് ചെലവായത്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ എഴുതുന്ന മറ്റു പരീക്ഷകളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് പിഎസ്‌സി അധികൃതർ വ്യക്തമാക്കുന്നു.
സർവകലാശാല അസിസ്റ്റന്റ് തസ്തികയ്ക്ക് 7,53,119 പേരാണ് അപേക്ഷ നൽകിയിരുന്നത്. ഇവരിൽ 6,25,477 കൺഫർമേഷൻ നൽകിയതിനാൽ ഇത്രയും പേർക്ക് പരീക്ഷ എഴുതാനുള്ള സജ്ജീകരണങ്ങൾ പിഎസ്‌സി ഒരുക്കി. പരീക്ഷാ കേന്ദ്രങ്ങളും തയാറാക്കി. ഇവരിൽ രണ്ടു ലക്ഷത്തിലധികം പേരാണ് എത്താതിരുന്നത്.
ഒരു ഉദ്യോഗാർഥിക്ക് പരീക്ഷ നടത്താൻ നൂറിലധികം രൂപയാണ് പിഎസ്‌സിക്ക് ചെലവാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ 2,16,000 പേർ പരീക്ഷ എഴുതാനെത്താതിരുന്നപ്പോൾ പിഎസ്‌സിക്ക് നഷ്ടമായത് 2.16 കോടി രൂപ.
കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാതെ മുങ്ങുന്നവർക്കെതിരെ നടപടിയെടുക്കാൻ വ്യവസ്ഥയില്ലാത്തതും പരീക്ഷാ ഫീസ് ഏർപ്പെടുത്താൻ സർക്കാർ അനുമതി നൽകാത്തതുമാണ് ഇതിനു കാരണമായി പിഎസ്‌സി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
English summary: PSC loses two crore rupees as two lakh people don't turnup for university assistant exam