കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു പരുക്ക്, ജീപ്പ് തകർത്തു
Mail This Article
പനമരം ∙ വയനാട് പനമരത്തിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ വനം വകുപ്പു ജീവനക്കാർക്കു പരുക്ക്. ചെതലയം റേഞ്ചിലെ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ (32), ജീപ്പ് ഡ്രൈവർ മാനുവൽ പുത്തൻപുര (44), വാച്ചർ രാജേഷ് (36 ) എന്നിവർക്കാണ് പരുക്കേറ്റത്. വനം വകുപ്പിന്റെ ജീപ്പും കാട്ടാന തകർത്തു.
പരുക്കേറ്റവരെ പുൽപള്ളി സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ചു പോകാതെ ഈസ്‌റ്റ് പരിയാരത്തെ പത്മനാഭൻ, പി.ടി.വേലായുധൻ എന്നിവരുടെ കൃഷിയിടത്തിൽ തമ്പടിച്ചു. രണ്ട് കാട്ടാനകളെ സ്ഥലത്തുനിന്നും ഉച്ചയ്ക്ക് 12 മണിയോടെ തുരത്തുന്നതിനിടെയാണു സംഭവം. നീർവാരം പുഴ മുറിച്ച് കടന്ന കാട്ടാന പുഞ്ചവയൽ ദാസനക്കര റോഡിലേക്കു കയറി.
ഇവിടെ നിന്ന ജനക്കൂട്ടത്തിനും പള്ളിയിൽ പോകാൻ ഇറങ്ങിയ വിദ്യാർഥികൾക്കു നേരെയും പാഞ്ഞടുത്തതു ജീപ്പ് ഉപയോഗിച്ചു തടയുന്നതിനിടെയാണ് കാട്ടാന ജീപ്പിന്റെ മുൻഭാഗം അടിച്ചു തകർത്തു കുത്തിമറിക്കാൻ ശ്രമിച്ചത്. ഇതിനിടെ വാഹനത്തിലുള്ളവർ ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പരുക്കേറ്റത്.
English Summary: Wild elephant attack at Wayanad, two forest officers injured