വീസ ഇല്ലാതെ കര്‍താര്‍പുര്‍ ഗുരുദ്വാര സന്ദർശിക്കാം; ഇന്ത്യ– പാക്ക് ചർച്ച വിജയം
Mail This Article
ലഹോർ ∙ കര്‍താര്‍പുര്‍ ഇടനാഴിയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇന്ത്യ– പാക്ക് രണ്ടാംഘട്ട ചര്‍ച്ച വിജയം. ഇന്ത്യയുടെ ആവശ്യങ്ങൾ പാക്കിസ്ഥാൻ അംഗീകരിച്ചു. ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് ഇനി മുതൽ വീസ ഇല്ലാതെ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സന്ദർശിക്കാം. ദിവസം 5000 പേരെ വീതം ഗുരുദ്വാരയിലേക്ക് കടത്തിവിടാനും ധാരണയായി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി എസ്.സി.എല്‍.ദാസാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവടക്കം 20 പാക്കിസ്ഥാന്‍ പ്രതിനിധികളാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. ദിവസം അയ്യായിരം തീര്‍ഥാടകര്‍ക്ക് വീസയില്ലാതെ ഇടനാഴി ഉപയോഗിക്കാന്‍ അവസരമുണ്ടാകണമെന്ന് ആദ്യഘട്ട ചര്‍ച്ചയിൽ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ ഗുരുദാസ്പുർ ജില്ലയിലുള്ള ദേരാ ബാബ നാനാക്കിൽ നിന്ന് പാക്കിസ്ഥാനിലെ നരോവാൾ ജില്ലയിലുള്ള കർതാർപുർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന 4 കിലോമീറ്റർ പാതയിലൂടെ വീസയില്ലാതെ ഇന്ത്യയിലെ സിഖ് തീർഥാടകർക്ക് എത്താനാവും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വർഷം നദീതീരത്തുള്ള ഈ ഗുരുദ്വാരയിൽ താമസിച്ചിട്ടുണ്ട്. ലഹോറില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ നരോവാള്‍ ജില്ലയിലാണു കര്‍താര്‍പുര്‍ ഗുരുദ്വാര.
English Summary: Second round of Kartarpur corridor talks, Pakistan agrees to allow year long visa free access