സുഹൃത്തുമായി ബന്ധമെന്ന് സംശയം; മോഡലിന്റെ തല തകർത്ത് കൊന്ന് കാമുകൻ
Mail This Article
നാഗ്പൂർ∙ അന്യപുരുഷന്മാരുമായി ബന്ധം ആരോപിച്ച് പത്തൊൻപതുകാരിയായ മോഡലിനെ കൊലപ്പെടുത്തിയ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂർ സ്വദേശിയായ ഖുശി പരിഹാർ എന്ന മോഡലിനെ കാമുകനായ അഷ്റഫ് ഷെയ്ഖ് ശനിയാഴ്ച തല അടിച്ചു തകർത്ത് കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് മുഖം വികൃതമായ നിലയിൽ യുവതിയുടെ മൃതദേഹം പാന്ദുര്‍ന–നാഗ്പൂർ ദേശീയപാതയിൽ കിടക്കുന്നതായി നാഗ്പൂർ പൊലീസിന് വിവരം ലഭിക്കുന്നത്. പ്രാദേശിക ഫാഷൻ ഷോകളിൽ സ്ഥിരസാന്നിധ്യം ആയതിനാൽ സമൂഹമാധ്യമങ്ങളിലൂടെ മൃതദേഹം ഖുശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ ഖുശിയുടെ കാമുകനായ അഷ്റഫാണ് കൃത്യത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഖുശിയുടെ സ്വഭാവത്തിലും മറ്റു പുരുഷന്മാരുമായി ഖുശിക്ക് ബന്ധമുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജൂലൈ 12 ന് ഖുശിയുമായി കാറിൽ സഞ്ചരിച്ച അഷ്റഫ് കാറിലുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം പാന്ദുര്‍ന–നാഗ്പൂർ ദേശീയപാതയ്ക്കടുത്ത് സാവ്‌ലി ഫത്തയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.
ഖുശിയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റുവാണ് അവരെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. ഫെയ്‌സ്ബുക്കില്‍ കാമുകനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഖുശി പോസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഇതു പൊലീസിന് ഏറെ സഹായകരമായി. വെള്ളിയാഴ്ച രാത്രി 9 മണി വരെ മാത്രമേ ഖുശിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അഷ്‌റഫ് ആദ്യം പൊലീസിനോടു പറഞ്ഞു. എന്നാല്‍ മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ ഇതു കള്ളമാണെന്നു തെളിഞ്ഞു. രാത്രി വൈകിയും ഇയാള്‍ ഖുശിക്കൊപ്പമുണ്ടായിരുന്നു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണു സൂചന. രാത്രി ഒരു ധാബയിലെത്തി ഭക്ഷണം കഴിച്ചു. തുടര്‍ന്നുള്ള യാത്രയ്ക്കിടെയാണ് മറ്റൊരു സുഹൃത്തുമായുള്ള ഖുശിയുടെ ബന്ധത്തെ ചൊല്ലി ഇവര്‍ വഴിക്കടിച്ചത്. ഇതൊടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പത്തു ദിവസത്തിനുള്ളില്‍ ഖുശിയെ വിവാഹം കഴിക്കാനിരുന്നതാണെന്നും അഷ്‌റഫ് പൊലീസിനോടു പറഞ്ഞു. ഇതിനായി ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നവെന്നും അഷ്‌റഫ് പറഞ്ഞു.
English Summary : Man Smashes 19-Year-Old Girlfriend's Head Over Her "Character": Cops