യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ്: ശിവരഞ്ജിത്തും നസീമും പിടിയിൽ
Mail This Article
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എൻ.നസീം എന്നിവരാണ് പൊലീസ് പിടിയിലായത്. കേശവദാസപുരത്തുവച്ചാണ് കന്റോൺമെന്റ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ശിവരഞ്ജിത് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമായിരുന്നു. കേസിൽ നാലുപേർ നേരത്തെ പൊലീസ് പിടിയിലായിരുന്നു. അദ്വൈത്, ആരോമൽ, ആദിൽ, ഇജാബ് എന്നിവരാണ് പൊലീസ് പിടിയിലായത്. യൂണിറ്റ് കമ്മറ്റി അംഗമായിരുന്ന ഇജാബിന്റെ അറസ്റ്റു രേഖപ്പെടുത്തിരുന്നു.
ശനിയാഴ്ച രാത്രി നേമത്തെ വീട്ടിൽ നിന്നാണ് ഇജാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ടു പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഇനി മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്.