എസ്എഫ്ഐക്കെതിരെ കേസിനില്ല, ജീവിതത്തെ ബാധിക്കും; ഭീഷണിയുണ്ട്: നിഖില
Mail This Article
തിരുവനന്തപുരം∙ എസ്എഫ്ഐക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ തന്നെ ബാധിക്കുമെന്ന് യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥിനി നിഖില. പലതരത്തിലുള്ള ഭീഷണിയുണ്ടായെന്നും നിഖില മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. പരീക്ഷാക്രമക്കേടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതു പലരും തന്നോടും പറഞ്ഞിട്ടുമുണ്ട്. പക്ഷേ അതു പുറത്തുപറഞ്ഞാല്‍ തന്റെ ജീവിതത്തെ ബാധിക്കുമെന്നും നിഖില പറഞ്ഞു.
അതേസമയം നിഖിലയുടെ മൊഴി വീണ്ടും എടുക്കും. പരീക്ഷാക്രമമക്കേടുകളെക്കുറിച്ചും അന്വേഷിക്കും. മാധ്യമങ്ങളോട് ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണിത്. എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും പരിശോധിക്കും.
യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐയുടെ സമ്പൂര്‍ണ ഗൂണ്ടായിസമാണെന്ന് നിഖില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ ശക്തമായ നിലപാടെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളെ കാന്റീനില്‍ കയറ്റില്ല. വാലന്റൈന്‍സ് ഡേയില്‍ യൂണിയന്‍ ഭാരവാഹികള്‍ താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്കുനേരെ ബലപ്രയോഗത്തിനു മുതിർന്നുവെന്നും നിഖില പറഞ്ഞു.
വാലന്റൈന്‍സ് ഡേ പ്രമാണിച്ച് കോളജിൽ യൂണിയൻ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും അതിനിടെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയ തന്നെയും സുഹൃത്തുക്കളെയും തടയുകയായിരുന്നുവെന്നും നിഖില പറയുന്നു. അതേസമയം കോളജിന്റെ തൊട്ടടുത്തുള്ള ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളെ കടത്തിവിടുന്നതുകണ്ടപ്പോൾ താൻ ചോദ്യം ചെയ്തു. അപ്പോൾ അസഭ്യമായ ഭാഷയിൽ ഭാരവാഹികളിൽ ചിലർ പ്രതികരിച്ചു. വീട്ടിലേക്ക് തന്നെയാണോ പോകുന്നതെന്ന് ആർക്കറിയാമെന്നു വരെ പറഞ്ഞു.
അടുത്ത ദിവസം ഇക്കാര്യങ്ങൾ എച്ച്ഒഡിയെ അറിയിച്ചു. പ്രിൻസിപ്പലിന്റെ അടുത്തും വിശദീകരിച്ചു. എല്ലാം കേട്ട ശേഷം പ്രിൻസിപ്പൽ നോക്കാം എന്ന മറുപടി മാത്രമാണ് നൽകിയതെന്നും നിഖില പറയുന്നു. കോളജുകളിൽ ഇത്തരത്തിൽ യൂണിയനുകളും രാഷ്ട്രീയവും വേണ്ടെന്നാണ് നിഖില പറയുന്നത്. ഒട്ടും സഹിക്കാന്‍ വയ്യാതായപ്പോഴാണ് ടിസി വാങ്ങി വര്‍ക്കല കോളജിലേക്ക് മാറിയതെന്നും നിഖില വെളിപ്പെടുത്തിയിരുന്നു.