ഗൂഢാലോചന നടത്തിയ കാറിൽ ഷംസീർ എംഎൽഎ എത്തി; ‘ഒന്നുമറിയാതെ’ പൊലീസ്
Mail This Article
കണ്ണൂർ∙ സിപിഎം കണ്ണൂർ ജില്ല നേതൃയോഗത്തിൽ എ.എന്‍. ഷംസീർ എംഎല്‍എ പങ്കെടുക്കാനെത്തിയത് സി.ഒ.ടി.നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇന്നോവ കാറില്‍. ഇതു വരെ ഈ വാഹനം കസ്റ്റഡിയിലെടുക്കാനോ പരിശോധിക്കാനോ പൊലീസ് തയാറായിട്ടില്ല. ഇന്നോവ കാർ ഉപയോഗിക്കുന്നത് ഷംസീർ ആണെങ്കിലും സഹോദരന്റെ പേരിലുള്ള വാഹനമാണിത്.
എ.എൻ.ഷംസീർ എംഎൽഎയാണ് ഗൂഢാലോചന നടത്തിയതെന്നു സി.ഒ.ടി.നസീർ മൊഴി നൽകിയിട്ടും ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് അന്വേഷണം സംഘം കടന്നിട്ടില്ല. എംഎൽഎ ബോർഡ് വച്ചു ഷംസീർ ഉപയോഗിച്ചിരുന്ന കാറിനുള്ളിൽ ഇരുന്നാണ് സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എൻ.കെ.രാഗേഷ് കൊട്ടേഷൻ നൽകിയതെന്ന് ആറാം പ്രതി പൊട്ട്യൻ സന്തോഷ് മൊഴി കൊടുത്തിട്ടുണ്ട്. എന്നാൽ കാറ് കസ്റ്റഡിയിലെടുക്കാനോ പരിശോധിക്കാനോ ഇതുവരേയും സാധിച്ചിട്ടില്ല.
ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നെന്ന ആരോപണം ശക്തമാവുകയാണ്. ഗൂഢാലോചന നടന്നെന്ന് പറയപ്പെടുന്ന വാഹനത്തിൽ തന്നെയാണ് എ.എൻ.ഷംസീർ ഇപ്പോഴും സഞ്ചരിക്കുന്നത്. സഹോദരന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കാറിൽ നിന്നു എംഎൽഎ ബോർഡ് നീക്കം ചെയ്തിട്ടുണ്ട്.
മേയ് 18ന് രാത്രി 7.30ന് തലശേരി കായ്യത്ത് റോഡ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്. ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാൽ എ.എൻ. ഷംസീറിനു പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു.