ഡി.രാജ സിപിഐ ജനറൽ സെക്രട്ടറി; കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ദലിത് അധ്യക്ഷൻ
Mail This Article
ന്യൂഡൽഹി ∙ ഡി.രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി പാർട്ടി ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമിയായിട്ടാണ് രാജ ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്നത്. ആദ്യമായാണ് ദലിത് വിഭാഗ നേതാവ് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്തുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോയിൽ നാളിതുവരെ ദലിത് സാന്നിധ്യമില്ല.
തമിഴ്നാട്ടില്‍നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. ജെഎൻയു സമരനേതാവ് കനയ്യകുമാറിനെ പാർട്ടി ദേശീയ നിര്‍വാഹകസമിതിയില്‍ ഉള്‍പ്പെടുത്തിയതായും കൗൺസിൽ അറിയിച്ചു.
അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കേരളഘടകത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും ഭിന്നതകള്‍ ഒഴിവാക്കണമെന്ന സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു.
കേരള ഘടകത്തിന്റെ പ്രത്യേക താൽപര്യത്തിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരാൻ കഴിഞ്ഞ വർഷം എസ്.സുധാകർ റെഡ്ഡി സമ്മതിച്ചത്. സുധാകറിനു പകരം രാജയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ കേരള ഘടകം എതിർത്തില്ല. രാജയുടെ രാജ്യസഭാംഗത്വം 24ന് തീരും.