ചന്ദ്രയാന്‍ 2: അഭിമാനദൗത്യത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് നാസ
Mail This Article
വാഷിങ്ടൻ∙ ചന്ദ്രയാൻ 2 പേടകം വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയ്ക്ക് നാസയുടെ അഭിനന്ദനം. സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് നാസ അഭിനന്ദന സന്ദേശം അറിയിച്ചത്. നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്ക് വഴി ചന്ദ്രയാന്റെ ഭൂമിയുമായുള്ള ആശയവിനിമയത്തിൽ പിന്തുണ നൽകുന്നുണ്ട്. അതുവഴി ഇന്ത്യയുടെ നിർണായക ദൗത്യത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നും നാസ ട്വീറ്റ് ചെയ്തു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണു ചന്ദ്രയാൻ 2 പേടകത്തിൽ നിന്നുള്ള വിക്രം ലാൻഡർ ഇറങ്ങുക. ഇതിൽ നിന്ന് സെപ്റ്റംബർ ഏഴിന് പ്രഗ്യാൻ എന്ന റോവറും പുറത്തിറങ്ങും. മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാനുള്ള നാസയുടെ ദൗത്യം പ്രകാരം ദക്ഷിണ ധ്രുവത്തിലാണ് ആസ്ട്രോനട്ടുകൾ ഇറങ്ങുക. ഏതാനും വർഷങ്ങൾക്കകം മനുഷ്യരുമായി ചന്ദ്രനിലേക്ക് നാസ നടത്താനിരിക്കുന്ന ആർടിമിസ് ദൗത്യത്തിനും ചന്ദ്രയാനില്‍ നിന്നു ലഭിച്ച വിവരം ഉപകാരപ്രദമാകുമെന്നും നാസ കുറിച്ചു. 2022ലാണ് നാസ ആർടിമിസ് ദൗത്യം പദ്ധയിടുന്നത്.
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജൂലൈ 22ന് ഉച്ചയ്ക്ക് 2.43നാണു വിക്ഷേപിച്ചത്. ചന്ദ്രയാൻ 2 വഹിച്ചുയരുന്ന ജിഎസ്എൽവിയുടെ മാർക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്സൽ ജൂലൈ 20നു പൂർത്തിയായിരുന്നു.
വിക്ഷേപണം വൈകിയെങ്കിലും നേരത്തേ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ജൂലൈ 15ന് അർധരാത്രിയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്.