ഗ്യാസ് സിലിണ്ടർ നൽകാൻ വൈകി; ഉപയോക്താവിന് 5000 രൂപ നഷ്ടപരിഹാരം
Mail This Article
കൊച്ചി∙ ഗ്യാസ് സിലിണ്ടർ നൽകാൻ 20 ദിവസത്തോളം വൈകിയതിനു വിതരണ ഏജൻസിയിൽ നിന്ന് ഉപയോക്താവിന് 5000 രൂപ നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. എൽപിജി വിതരണ നിയന്ത്രണ ഉത്തരവു പ്രകാരം വിതരണത്തിനു സമയപരിധി പറയുന്നില്ലെങ്കിലും കാലി സിലിണ്ടർ മാറ്റി പുതിയ സിലിണ്ടർ നൽകാൻ ‘ഉടൻ’ നടപടിയെടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. അതിനാൽ, ബുക്ക് ചെയ്ത് 48 മണിക്കൂറിനകം നൽകാൻ നിർബന്ധിതമാക്കുന്ന എറണാകുളം ജില്ലാ ഫോറത്തിന്റെ ഉത്തരവിലെ ഭാഗം കമ്മിഷൻ റദ്ദാക്കി. എന്നാലും ബിപിസിഎൽ വെബ്പേജിൽ പറഞ്ഞിട്ടുള്ള പ്രകാരം, 48 മണിക്കൂറിനകം നൽകാൻ ശ്രമം വേണ്ടതാണെന്നു വ്യക്തമാക്കി.
പിറവം സ്വദേശി ഏലിയാസ് തോമസ് സമർപ്പിച്ച പരാതിയിൽ എറണാകുളം ജില്ലാ ഫോറം അനുകൂല ഉത്തരവു നൽകിയതിനെതിരെ പിറവത്തെ മരിയ ഫ്ലെയിംസ് നൽകിയ അപ്പീൽ സംസ്ഥാന കമ്മിഷൻ ഭാഗികമായി അനുവദിച്ചു. വിതരണം വൈകിയെന്നതു വിതരണക്കാരും സമ്മതിക്കുന്നുണ്ടെന്നും നഷ്ടപരിഹാര നിർദേശത്തിൽ ഇടപെടുന്നില്ലെന്നും സംസ്ഥാന കമ്മിഷൻ വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ നൽകാൻ ശ്രമിക്കണമെന്നു പറയാമെന്നല്ലാതെ, നിർബന്ധിത ഉത്തരവു സാധിക്കില്ലെന്നും വ്യക്തമാക്കി.