ADVERTISEMENT

കോട്ടയം ∙ സ്വർണപ്പണയത്തിന്മേൽ കുറഞ്ഞനിരക്കിൽ ലഭ്യമായിരുന്ന കാർഷിക വായ്പ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ. 2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ബാങ്കുകൾക്കു നിർദേശം നൽകി. പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോൺഫറൻസിലാണു കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനം അറിയിച്ചത്.

സ്വർണപ്പണയത്തിന്മേൽ 4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാർഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്രം കത്തിവച്ചത്. അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി.

സബ്സിഡിയോടുള്ള കൃഷിവായ്പ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ഉള്ളവർക്കു മാത്രമാക്കണം. എല്ലാ കെസിസി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. ആധാറില്ലാത്തവർക്ക് ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിൽ സബ്സിഡി നൽകില്ല. ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കെസിസി അംഗങ്ങൾക്കും വായ്പ ലഭ്യമാക്കണം. അപേക്ഷകളിൽ 14 ദിവസത്തിനകം തീരുമാനമെടുക്കണം. കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറിയും കേന്ദ്ര ധനമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണു നിർദേശങ്ങൾ നൽകിയത്.

ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിർത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകൾക്കു കിട്ടിയ നിർദേശം. ബാങ്കുകൾ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സർക്കുലർ നൽകി. ഇനി സ്വർണപ്പണയ കൃഷിവായ്പ നൽകരുതെന്നും എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശാഖകൾക്കുള്ള നിർദേശത്തിൽ ബാങ്ക് മേധാവികൾ വ്യക്തമാക്കി.

9 ശതമാനമാണു യഥാർഥ പലിശ നിരക്കെങ്കിലും ഈ വായ്പയ്ക്ക് 5% സബ്സിഡിയുണ്ട്. 3% കേന്ദ്രവും 2% സംസ്ഥാനവും വഹിക്കും. എസ്ബിഐയുടെ 15,219 കോടി ഉൾപ്പെടെ കഴിഞ്ഞ വർഷം മാത്രം കാർഷിക മേഖലയിൽ മുൻവർഷത്തെക്കാൾ 17% അധികം വായ്പ നൽകിയെന്നാണു പൊതുമേഖലാ –സ്വകാര്യ ബാങ്കുകളുടെ മാത്രം കണക്ക്. 80,803 കോടി രൂപ കാർഷിക വായ്പയായി നൽകിയതിൽ 62 ശതമാനവും സ്വർണം പണയം വച്ചുള്ള കൃഷി വായ്പയാണ്. 50,169 കോടിയാണ് ഇത്തരത്തിൽ നൽകിയത്. ഇതിൽ മുക്കാൽ പങ്കും കിട്ടിയത് കൃഷിക്കാർക്കല്ലെന്നാണു സംസ്ഥാന സർക്കാർ നിഗമനം.

കൃഷിക്കാരാണെന്ന് ഉറപ്പാക്കാൻ കിസാൻ ക്രെഡിറ്റ് കാർഡ് വഴി മാത്രം വായ്പ നൽകണമെന്നതു സംസ്ഥാന സർക്കാരിന്റെ മുഖ്യ ആവശ്യമാണ്. കൃഷി ഓഫിസറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലേ വായ്പ നൽകാവൂ എന്നാണു സംസ്ഥാനത്തിന്റെ നിലപാട്. കൃഷി വായ്പ അനർഹരിലേക്ക് എത്തുന്നുണ്ടോ എന്നു കണ്ടെത്താൻ കേരള സർക്കാരിന്റെ കത്തിനെത്തുടർന്ന് ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പ് നിയോഗിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ്, ആർബിഐ, നബാർഡ്, എസ്എൽബിസി എന്നിവയുടെ പ്രതിനിധികളാണു സംഘത്തിലുണ്ടായിരുന്നത്.

കേന്ദ്ര തീരുമാനം കാർഷികമേഖലയെയും ബാങ്കിങ് രംഗത്തെയും ദോഷകരമായി ബാധിക്കും. കുടിശികത്തോത് കുറവാണെന്നതും തിരിച്ചടവ് ഉറപ്പാണെന്നതും ഈ വായ്പ നൽകാൻ ബാങ്കുകളെ ഉൽസാഹിപ്പിച്ചിരുന്നു. മറ്റു നൂലാമാലകളില്ലാതെ എളുപ്പത്തിൽ, കുറഞ്ഞ പലിശയിൽ കിട്ടുമെന്നതു കൃഷിക്കാർക്കും സാധാരണക്കാർക്കും പ്രിയങ്കരവുമാക്കി. മുടങ്ങാതെ തിരിച്ചടവുണ്ടെങ്കിലേ സബ്സിഡിക്ക് അർഹതയുള്ളൂ. 90 ശതമാനം ആളുകളും പുതുക്കിവയ്ക്കുകയാണു പതിവെന്നു ബാങ്കുകൾ പറയുന്നു.

ഈടില്ലാതെ ഒരു ലക്ഷം രൂപ വരെയാണു കെസിസി വായ്പ. ഇതിനു മുകളിൽ വായ്പ വേണമെങ്കിൽ കൃഷിഭൂമി പണയം വയ്ക്കുകയേ ഇനി മാർഗമുള്ളൂ. സ്വന്തമായി കൃഷിഭൂമിയില്ലാത്തവരും പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരും ഇതോടെ പ്രയാസത്തിലാവും. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണവായ്പ വാങ്ങുന്നതു കേരളമാണ്. സ്വർണത്തിന്റെ ഉപഭോഗം മലയാളികളിൽ കൂടുതലാണ് എന്നതാണു കാരണം. ഹൗസിങ് ലോൺ, വാഹനം വാങ്ങാനുള്ള ലോൺ, പഴ്സനൽ ലോൺ എന്നിവ സാധാരണക്കാർക്കു കിട്ടാൻ പല കടമ്പകളുണ്ട്. ഇതു മറികടക്കാൻ കൈവശമുള്ള സ്വർണം പണയം വയ്ക്കുന്നവരാണ് അധികവും. രാജ്യത്തെ, പ്രത്യേകിച്ചും കേരളത്തിലെ ബാങ്കിങ് മേഖലയുടെ മാന്ദ്യത്തിനും തീരുമാനം ഇടയാക്കിയേക്കും.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും സബ്സിഡിയില്ലാത്ത സ്വർണപ്പണയ വായ്പയ്ക്ക് 9.45% മുതൽ മുകളിലേക്കാണു പലിശനിരക്ക്. തിരിച്ചടവ് മുടങ്ങുകയോ മറ്റോ സംഭവിച്ചാൽ പലിശനിരക്ക് ഇരട്ടിയോളമാകും. മറ്റു വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ സമയവും കടലാസുപണികളും മതിയെന്നതാണു സബ്സിഡിയുള്ള സ്വർണവായ്പയ്ക്കായി ബാങ്കുകളെ സമീപിക്കാൻ കാരണം. പുതിയ സാഹചര്യത്തിൽ വായ്പയ്ക്കായി ആളുകൾ വരുന്നതു കുറയും. കൂടിയ പലിശനിരക്ക് ആണെങ്കിലും കിട്ടാനുള്ള എളുപ്പത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ തിരക്കു കൂടുമെന്നു ബാങ്കുകൾ ആശങ്കപ്പെടുന്നു.

English Summary: No more agricultural loans over gold says centre to banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT