അക്കമിട്ട് സൂചന നൽകി അമിത് ഷായുടെ കുറിപ്പുകൾ; പിന്നാലെ പ്രഖ്യാപനം
Mail This Article
ന്യൂഡൽഹി ∙ മന്ത്രിസഭാ യോഗം കഴിഞ്ഞു പാര്‍ലമെന്റിലേക്കെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൈയിലുണ്ടായിരുന്ന രേഖകള്‍ വമ്പന്‍ പ്രഖ്യാപനത്തിന്റെ സൂചന നല്‍കുന്നതായിരുന്നു. അമിത് ഷായുടെ കൈയിലുണ്ടായിരുന്ന 'അതീവ രഹസ്യം' എന്ന് എഴുതിയിരിക്കുന്ന പേപ്പറിലെ രേഖകളുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാർത്താ ഏജൻസിയായ എഎഫ്പി പുറത്തുവിട്ട ചിത്രത്തിൽ, ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭരണഘടനാപരം, രാഷ്ട്രീയപരം, ക്രമസമാധാനം എന്നീ തലക്കെട്ടുകളിലാണ് വിശദാംശങ്ങൾ. ഭരണഘടനാപരം എന്ന തലക്കെട്ടിനു കീഴിൽ 'രാഷ്ട്രപതിയെ അറിയിക്കുക', 'ഉപരാഷ്ട്രപതിയെ അറിയിക്കുക', 'കാബിനറ്റ് യോഗം', 'രാഷ്ട്രപതിയുടെ വിജ്‍ഞാപനം', 'പാർലമെന്റിൽ ബിൽ പാസാക്കുക', 'രാജ്യസഭയിൽ സുരക്ഷ', എന്നീ വാചകങ്ങളാണുള്ളത്. രാഷ്ട്രീയപരം എന്ന തലക്കെട്ടിനു കീഴിൽ 'സർവകക്ഷി യോഗത്തിൽ പ്രഖ്യാപനം, 'എൻഡിഎ എംപിമാരോട് വിശദീകരിക്കുക', 'പാർട്ടി വക്താക്കളോട് വശദീകരിക്കുക', 'ജമ്മുകശ്മീർ ഗവർണറോട് സംസാരിക്കുക', 'പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് സംസാരിക്കുക', ഉത്തർപ്രദേശ്, ബിഹാർ, 'ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് സംസാരിക്കുക', എന്നിങ്ങനെ കുറിച്ചിരിക്കുന്നു. ക്രമസമാധാനം എന്ന തലക്കെട്ടിൽ 'ആഭ്യന്തര സെക്രട്ടറിയെ ജമ്മുകശ്മീരിലേക്കു വിടുക', 'പ്രതിഷേധത്തിനുള്ള സാധ്യതകൾ' തുടങ്ങിയവയും കുറിച്ചിരുന്നു. ഓഗസ്റ്റ് ഏഴിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്നും പേപ്പറിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ നിർണായക യോഗത്തിനു ശേഷം പാർലമെന്റിലെത്തിയപ്പോൾ അമിത് ഷായുടെ കൈവശമുണ്ടായിരുന്ന രേഖകളിലാണ് ഇവ രേഖപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെ, ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കിയതായി പാർലമെന്റിൽ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
English summary: The Amit Shah photo grabs attention after Article 370 announcement