ADVERTISEMENT

ഓഗസ്റ്റ് അഞ്ച് തിങ്കളാഴ്ച രാവിലെ രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചത് രണ്ടു സുപ്രധാന തീരുമാനങ്ങൾ; അതും തന്ത്രപരമായ നീക്കത്തിലൂടെ. ജമ്മു കശ്മീരിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള പുനഃസംഘടനാ ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവുമാണ് അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. ലളിതമെന്നു തോന്നാമെങ്കിലും നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ടു തന്നെ പരുക്കുകൂടാതെ ബിൽ പാസാക്കിയെടുക്കുകയെന്ന ചാണക്യതന്ത്രമാണ് നരേന്ദ്ര മോദി സർക്കാർ പുറത്തെടുത്തതെന്നു വ്യക്തം.

പ്രത്യേക ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കാനും ഭേദഗതി ചെയ്യാനുമുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ശുപാർശ അംഗീകരിച്ച രാഷ്ട്രപതി 370ാം വകുപ്പ് റദ്ദാക്കാനുള്ള തീരുമാനത്തിൽ ഒപ്പു വയ്ക്കുകയായിരുന്നു. പിന്നാലെ ഇതുസംബന്ധിച്ച പ്രമേയം അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. വൈകാതെ തന്നെ രാഷ്ട്രപതിയുടെ ഉത്തരവും. എല്ലാം എളുപ്പത്തിൽ കഴിഞ്ഞുവെന്നു തോന്നാം. എന്നാൽ കശ്മീരിലെ സംസ്ഥാന നിയമസഭ തീർക്കുന്ന അദൃശ്യ കടമ്പകൾ മറികടന്നാണ് ബിജെപി പ്രകടനപത്രികയിലെ ഈ വാഗ്ദാനം ഉറപ്പാക്കിയെടുത്തത്. രഹസ്യാത്മകത ഉറപ്പാക്കി പിന്നിൽ പ്രവർത്തിച്ചതാകട്ടെ മോദിയുടെ വിശ്വസ്തസംഘവും.

പഴുതുകളടച്ച്, പിഴവില്ലാതെ

രാഷ്ട്രപതിക്ക് ഉത്തരവിന്റെ വിജ്ഞാപനമിറക്കണമെങ്കിൽ പഴയ വകുപ്പ് പ്രകാരം സംസ്ഥാനത്തെ ഭരണഘടന സഭയുടെ (ഇപ്പോൾ നിയമസഭ) ശുപാർശ നിർബന്ധമായിരുന്നു. നിയമസഭയ്ക്ക് അക്കാര്യത്തിൽ ചില ‘സവിശേഷ’ അധികാരങ്ങൾ ഭരണഘടന നൽകുന്നുമുണ്ട്. ജമ്മുകശ്മീരിനു മാത്രം ബാധകമായ 1954ലെ ഭരണഘടനാ ഉത്തരവ് പ്രകാരമായിരുന്നു എല്ലാ അധികാരങ്ങളും. എന്നാൽ അതിനെയെല്ലാം ബിജെപി മറികടന്നത് ചില ‘കൂട്ടിച്ചേർക്കലുകളി’ലൂടെ. കശ്മീരിൽ അസാധാരണമായതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന അന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ മറവിലായിരുന്നു കേന്ദ്രനീക്കം. പ്രതിപക്ഷത്തെപ്പോലും നിഷ്പ്രഭമാക്കും വിധം സകല പഴുതുമടച്ചായിരുന്നു ഈ നീക്കങ്ങളെല്ലാം.

ഒരു വശത്ത് കശ്മീർ താഴ്‌വരയിലേക്കു കൂടുതൽ സൈനികബലമെത്തിച്ചതിനൊപ്പം മറുവശത്ത് നിയമ–നയതന്ത്രരംഗത്തെ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചായിരുന്നു ഓരോ ചുവടുവയ്പ്പും. കശ്മീരിലേക്ക് പതിനായിരം, തൊട്ടുപിന്നാലെ 35,000 സൈനികരെ അധികമായെത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉൾപ്പെട്ട സംഘം ചടുലമായി നീങ്ങുന്നതിനിടെയായിരുന്നു ഇത്. വെള്ളിയാഴ്ച സുരക്ഷാസേന സംയുക്ത വാർത്താസമ്മേളനത്തിലൂടെ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ ഭീഷണിയുണ്ടെന്നു കാട്ടി അമർനാഥ് യാത്ര റദ്ദാക്കിയെന്നു പറയുന്നതിൽ തുടങ്ങുന്നു അന്തിമനീക്കങ്ങളുടെ ആരംഭവും.

ഞായറാഴ്ച ഷാ–ഡോവൽ ദ്വയത്തിനൊപ്പം ഐബി മേധാവി അരവിന്ദ് കുമാർ, റോയിലെ സാമന്ത് ഗോയൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവർ കശ്മീരിലെ സുരക്ഷാ സ്ഥിതി വിലയിരുത്തി. മൊബൈൽ, ഇന്റർനെറ്റ് ബന്ധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ അർധരാത്രിയോടെ കശ്മീരിലെ പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കി. തിങ്കളാഴ്ച രാവിലെ 9.30 ന് പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ അടിയന്തര മന്ത്രിസഭായോഗം ചേരുമെന്ന് അറിയിപ്പുണ്ടായതോടെയാണ് സുപ്രധാന തീരുമാനം പ്രതീക്ഷിക്കാമെന്ന നില സംജാതമായത്.

ഗവർണർക്ക് നൽകിയ ‘അധികാരം’

സംസ്ഥാന നിയമസഭയുടെ അംഗീകാരമില്ലാതെ പാർലമെന്റിലെ പ്രത്യേക നിയമങ്ങൾ പോലും ജമ്മു കശ്മീരിൽ നടപ്പാക്കാനാകുമായിരുന്നില്ല. എന്നാൽ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിൻ കീഴിൽത്തന്നെ ബിജെപി പുതുനീക്കങ്ങള്‍ക്കുള്ള വിളനിലമൊരുക്കി. രാജ്യസഭയിൽ പ്രമേയവും ബില്ലും അവതരിപ്പിക്കും മുൻപ് ഒരൊറ്റ രാത്രി കൊണ്ട് ബിജെപി ലക്ഷ്യം സാധിച്ചെടുത്തത് എങ്ങനെയാണ്?

ജമ്മു കശ്മീർ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ പരിഷ്കരിക്കാൻ അധികാരം നൽകുന്ന 370 (1) വകുപ്പാണ് രാഷ്ട്രപതി പ്രയോഗിച്ചത്. ‘ജമ്മു കശ്മീർ സംസ്ഥാനത്തിൽ നിലവിലുള്ള സർക്കാരിന്റെ സമ്മതത്തോടു കൂടി’യാണ് 370ാം വകുപ്പ് ഇല്ലാതാക്കുന്നത് എന്നായിരുന്നു രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലെ പ്രയോഗം. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടിരിക്കുകയാണ്. രാഷ്ട്രപതി ഭരണത്തിൻ കീഴിൽ അധികാരം ഗവർണർക്കാണ്. അദ്ദേഹമാണ് സംസ്ഥാന സർക്കാരിനു വേണ്ടി ‘സമ്മതം’ നൽകിയതും. അതെങ്ങനെ സാധിക്കും? അത്തരമൊരു അധികാരം ഗവർണർക്ക് അതുവരെയുണ്ടായിരുന്നില്ല. ആ അധികാരം നേടിയെടുത്തതിലായിരുന്നു ബിജെപി വിജയം.

370 ലക്ഷ്യമിട്ട് 367 കൊണ്ട് അമ്പെയ്ത്

370–ാം വകുപ്പ് പൂർണമായും ഇല്ലാതാക്കാൻ ചില പ്രത്യേക കാര്യങ്ങൾ കൂടി ആവശ്യമുണ്ടായിരുന്നു. അതിനു വേണ്ടി ഭരണഘടനയുടെ ആർട്ടിക്കിൾ 367ൽ ചില വ്യവസ്ഥകൾ പുതുതായി കൂട്ടിച്ചേർത്തു. 367ൽ ‘വ്യാഖ്യാനങ്ങളാണുള്ളത്’–ചില വ്യവസ്ഥകൾ എങ്ങനെ വായിക്കണമെന്നും വ്യാഖ്യാനം ചെയ്യണമെന്നതിലും സഹായിക്കുന്ന വകുപ്പ്. പഴയ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർക്കാർ എന്നാൽ സംസ്ഥാന നിയമസഭയുടെ ശുപാർശയിന്മേൽ ജമ്മു കശ്മീരിലെ സദർ–ഇ–റിയാസത്ത് ആയി രാഷ്ട്രപതി ആ സമയം അംഗീകരിക്കുകയും ആ സമയം ഉദ്യോഗത്തിലിരിക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന്മേൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആൾ എന്നായിരുന്നു അർഥമാക്കിയിരുന്നത് (സദർ–ഇ–റിയാസത്ത് എന്നാൽ പണ്ട് പ്രസിഡന്റിനു തുല്യമായ പദവി വഹിച്ചിരുന്നയാൾ. ഈ പദവി പിന്നീട് ഇന്ത്യൻ ഭരണഘടന ഉപേക്ഷിച്ചു)

കേന്ദ്രസര്‍ക്കാർ പുതുതായി കൂട്ടിച്ചേർത്ത വ്യവസ്ഥ പ്രകാരം ജമ്മു കശ്മീരിനെ സംബന്ധിച്ച് സദർ–ഇ–റിയാസത്ത് എന്നു പറഞ്ഞാൽ ഗവർണറും ആകാം. ആ വ്യവസ്ഥ സുരക്ഷിതമാക്കിയെങ്കിലും പിന്നെയുമുണ്ടായിരുന്നു മറികടക്കാൻ കടമ്പകൾ. ഭരണഘടനയുടെ 370ാം അനുച്ഛേദം പ്രവർത്തനരഹിതമാക്കുന്നതിനോ ഒഴിവാക്കലുകളും രൂപഭേദങ്ങളും വരുത്തുന്നതിനോ സംസ്ഥാനത്തെ ‘കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി’യുടെ (ഭരണഘടനസഭ) ശുപാർശ വേണമെന്നതായിരുന്നു അത്. എന്നാൽ മാത്രമേ രാഷ്ട്രപതിക്കു വിജ്ഞാപനം പുറപ്പെടുവിക്കാനാവുകയുള്ളൂ.

എന്നാൽ ഭരണഘടനസഭയെ ലെജിസ്ലേറ്റിവ് അസംബ്ലി ഓഫ് ദ് സ്റ്റേറ്റ് (സംസ്ഥാന നിയമസഭ) എന്നു ഭേദഗതി ചെയ്യുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. അതായത് തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനസഭ എന്നതിൽ നിന്നു മാറി സംസ്ഥാന നിയമസഭ എന്നതിലേക്കു മാറ്റി. നിലവിൽ ജമ്മു കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനസഭയില്ല. 370ാം വകുപ്പ് ഇല്ലാതാക്കാൻ ‘ശുപാർശ’ ചെയ്യാനും ആരുമില്ലെന്നർഥം. അതോടെ സംസ്ഥാന നിയമസഭയ്ക്ക് ആ ചുമതല ഏറ്റെടുക്കേണ്ടി വന്നു. സംസ്ഥാന നിയമസഭയെന്നാൽ ഗവർണർ ആണെന്ന വ്യവസ്ഥ നേരത്തേ കൂട്ടിച്ചേര്‍ത്തിരുന്നതിനാൽ എല്ലാം എളുപ്പമായി. നിയമസഭയും നിലവിലില്ലാത്തതിനാൽ, പാർലമെന്റിനാണ് ജമ്മു കശ്മീരിലെ അധികാരം.

രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങിയതോടെ 370ാം വകുപ്പിന് ചരമക്കുറിപ്പെഴുതാനും കശ്മീർ പുനഃസംഘടനയ്ക്കും കളമൊരുങ്ങി. ജമ്മു കശ്മീർ രാഷ്ട്രപതി ഭരണത്തിൻ കീഴിലായതാണ് ഇക്കാര്യത്തിൽ സർക്കാരിനു സഹായകമായത്. എല്ലാം മുൻകൂട്ടിക്കണ്ടുള്ള പ്രവർത്തനം ജമ്മു കശ്മീരിൽ മാസങ്ങൾക്കു മുൻപേ, ഒരു പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ തന്നെ, ബിജെപി ആരംഭിച്ചെന്നു ചുരുക്കം.

രാഷ്ട്രപതിയുടെ ഉത്തരവ് വന്നതോടെ 1954ലെ ഉത്തരവ് അസാധുവായി. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന പ്രകാരമുള്ള അധികാരം നൽകുന്ന എല്ലാ വ്യവസ്ഥകളും തത്വത്തിൽ റദ്ദാക്കപ്പെട്ടു. ഇന്ത്യൻ ഭരണഘടനാ വ്യവസ്ഥകള്‍ തന്നെ ജമ്മു കശ്മീരിനും ബാധകമായി. ഇതോടെ കേന്ദ്രസർക്കാർ പദ്ധതിയിട്ടതുപോലെജമ്മു കശ്മീര്‍ നിയമസഭയോടു കൂടിയ പുതിയ കേന്ദ്ര ഭരണ പ്രദേശമായി. ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com