ADVERTISEMENT

പാലക്കാട്∙ നിർബന്ധിത വിആർഎസ് അടക്കം നടപ്പാക്കാൻ നീക്കമെന്ന ആരേ‍ാപണം ഉയർന്നിരിക്കേ റെയിൽവേയിൽ നിശ്ചിത വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ പട്ടിക തയാറാക്കുന്നു. 55 വയസ് പൂർത്തിയായവരേ‍ാ, 30 വർഷം സർവീസുള്ളവരേ‍ാ ആയ ഭരണവിഭാഗം ജീവനക്കാരുടെ കണക്കെടുപ്പ് ഏതാണ്ട് പൂർത്തിയായി. ഇത്തരത്തിൽ  2,700 ജീവനക്കാരാണ് പാലക്കാട്, തിരുവനന്തപുരം ഡിവിനുകളിലുള്ളത്. അവസാന 3 വർഷത്തെ പ്രവർത്തനമാണ് വിലയിരുത്തുന്നത്. 

സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി നിർബന്ധിത പിരിഞ്ഞുപേ‍ാകൽ, നിർബന്ധിത പെൻഷൻ എന്നിവയുടെ ഭാഗമായാണ് ഈ നടപടിയെന്ന് ജീവനക്കാരുടെ സംഘടനകളുടെ ആരേ‍ാപണമെങ്കിലും അധികൃതർ അതു നിഷേധിക്കുന്നു. സർവീസ് കാലത്തുണ്ടാക്കിയ പ്രശ്നങ്ങളും കേസുകളും ഔദ്യേ‍ാഗിക നടപടികളും ഉൾപ്പെടെ വിലയിരുത്തി ഔദ്യേ‍ാഗിക ആവശ്യത്തിനുള്ള പട്ടികയാണ് ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. എന്നാൽ പട്ടികയിൽ ഉൾപ്പെട്ട പാലക്കാട് ഡിവിഷനിലെ ഒരു നേതാവിനെതിരെ അടുത്തദിവസം കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. 

അദ്ദേഹത്തിനെതിരെ ഇതുവരെ 10 കുറ്റപത്രങ്ങൾ നൽകിയിട്ടുണ്ട്. അഞ്ചുവർഷത്തിനിടെ 4 തവണ മേ‍ാശം പെരുമാറ്റം സംബന്ധിച്ചും റിപ്പേ‍ാർട്ട് ചെയ്തു. നേത്രാവതി എക്സ്പ്രസിന് തെറ്റായ സിഗ്നൽ നൽകിയശേഷം ട്രെ‍യിൻ തിരിച്ചുവിളിച്ച്  വീണ്ടും സിഗ്നൽ നൽകിയ സംഭവവും ഉണ്ട്. തുടർച്ചയായി നടപടികൾക്കു വിധേയമായവരെയും പ്രശ്നക്കാരെയും പിരിച്ചുവിടാനാണ്  മന്ത്രാലയത്തിന്റെ തീരുമാനമെങ്കിലും ജീവനക്കാർ കേ‍ാടതിയെ സമീപിക്കാനുള്ള സാഹചര്യം കണക്കിലെടുത്തു 3 മാസത്തെ  നേ‍ാട്ടീസ് നൽകാനാണ് ഇപ്പേ‍ാഴത്തെ നീക്കം. 

പട്ടികയിലുള്ളവരുടെ പ്രവർത്തനം മൂന്നംഗകമ്മിറ്റി വിലയിരുത്തും. നിശ്ചിത മാർക്കിനു താഴെ വരുന്നവർക്കെതിരെയാണ് നടപടി.സൗത്ത് ഈസ്റ്റേൺ ഇത്തരത്തിലുള്ള 136 പേരെയാണ് പിരിച്ചുവിട്ടത്. ജനാധിപത്യപരമായ സമരത്തിന് എതിരല്ലെന്നും പെ‍ാതുസംവിധാനം താറുമാറാക്കുന്ന നീക്കങ്ങളെ ഇനി വെച്ചുപെ‍ാറുപ്പിക്കില്ലെന്നുമാണ് വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികളുടെ ദൃശ്യമടക്കം റെയിൽവേ ബേ‍ാർഡിനു നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

33,000  പേർക്കു നിയമനം

നിർബന്ധിത പെൻഷനും നടപടികളും ആരംഭിച്ചെങ്കിലും വിവിധ തസ്തികകളിലായി വൻ നിയമനമാണ് റെയിൽവേ നടത്തുന്നത്. 5 വർഷമായി കാര്യമായ നിയമനം നടത്താത്ത സ്ഥാപനത്തിൽ കഴിഞ്ഞദിവസം 33,000 പേർക്ക് നിയമന ഉത്തരവ് നൽകി. ട്രാക് മാൻ, പേ‍ായിന്റ്മാൻ, ട്രാഫിക്, ഇലക്ടിക്, പാരാമെഡിക്കൽ വിഭാഗങ്ങളിലാണ് നിയമനം കൂടുതൽ.

English Summary: Compulsory retirement, Railway 'plan to cut jobs'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com