പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96 സന്ദേശങ്ങള്‍, പ്രണവിന് 78: കോള്‍ലിസ്റ്റ് പരിശോധിക്കും
Mail This Article
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികൾ പിഎസ്‍സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പിഎസ്‌സി. സിവിൽ പൊലീസ് ഓഫിസർ പരീക്ഷയ്ക്കിടെ പ്രതികളുടെ ഫോണിൽ രണ്ടു മുതൽ 3.15 വരെ സന്ദേശങ്ങളെത്തിയെന്ന് ചെയർമാൻ എം.കെ.സക്കീർ പറഞ്ഞു. ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 സന്ദേശങ്ങളുമാണ് ലഭിച്ചത്. ഇവ അയച്ച ഫോൺ നമ്പരുകളും ശേഖരിച്ചിട്ടുണ്ട്. ഒപ്പം പരീക്ഷയെഴുതിയ 22 പേരുടെയും മേൽനോട്ടം വഹിച്ചവരുടെയും മൊഴിയെടുത്തു. പൊലീസ് കേസിന് ശുപാർശ ചെയ്തെന്നും ചെയർമാൻ പറഞ്ഞു.
പിഎസ്‌സി പൊലീസ് റാങ്ക് പട്ടികയിൽ ഉടൻ നിയമനമില്ലെന്ന് ചെയർമാൻ പറഞ്ഞു. 22–07-2018ൽ നടന്ന ഏഴു ബറ്റാലിയനിലേക്കുമുള്ള പരീക്ഷകളും പരിശോധിക്കും. 100 റാങ്കുവരെ കിട്ടിയവരുടെ കോൾ ലിസ്റ്റുകൾ പരിശോധിക്കും. ഈ പരിശോധന പൂർത്തിയാകുന്നതുവരെ നിയമന ഉത്തരവ് അയയ്ക്കില്ലെന്നും ചെയർമാൻ പറഞ്ഞു.
അതേസമയം, ശിവരഞ്ജിത്ത് ബിരുദം നേടിയതിലും അട്ടിമറി നടന്നിട്ടുണ്ടോയെന്ന വിവരവും പുറത്തുവന്നു. 2014 മുതലുള്ള ആദ്യ നാലു സെമസ്റ്ററുകളിലും ശിവരഞ്ജിത്ത് തോറ്റിരുന്നു. 2016ലെ രണ്ടു പരീക്ഷകളിലും ഉയർന്ന മാർക്കോടെയാണ് ജയിച്ചത്. 2016ലെ ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തിരുന്നത്. കോളജ് ഇതുവരെ ഉത്തരക്കടലാസ് ചോർച്ചയെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല.
English Summary: 96 messages to Sivaranjith and 78 to Naseem says PSC chairman KM Sakeer