പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും അറിയാതെ ക്രമക്കേട് നടക്കില്ല: ചെന്നിത്തല
Mail This Article
തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷയിലെ അട്ടിമറി തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി നിഷേധിച്ചു. വിജിലന്‍സിന്‍റെ കണ്ടെത്തലോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയും തകര്‍ന്നു. പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്. മുഖ്യമന്ത്രിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല, സിബിെഎ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെയര്‍മാനും അംഗങ്ങളും അറിയാതെ ക്രമക്കേട് നടക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.
പിഎസ്‌സി പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്നാണ് ആഭ്യന്തര വിജിലന്‍സിന്റെ കണ്ടെത്തൽ. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നും വിജിലൻസ് ശുപാര്‍ശയിൽ പറയുന്നു. സിവില്‍ പൊലീസ് ഒാഫീസര്‍ പരീക്ഷ പിഎസ്‌സി റദ്ദാക്കുമോ എന്ന് ഇന്നറിയാം. ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ.
കുത്തുകേസ് പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പിഎസ്‌സി പരീക്ഷയില്‍ വന്‍തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ റാങ്ക് പട്ടികയില്‍നിന്ന് ഒഴിവാക്കാനും പിഎസ്‌സി പരീക്ഷയില്‍ നിന്നും സ്ഥിരമായി അയോഗ്യരാക്കാനും തീരുമാനിച്ചു. പിഎസ്‌സി വിജിലന്‍സിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.