മദ്യസാന്നിധ്യമില്ലെന്ന പരിശോധനാ ഫലം തുണയായി; ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യം
Mail This Article
തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനു ജാമ്യം. വഞ്ചിയൂർ മജിസ്ട്രേറ്ര് കോടതിയാണു ശ്രീറാമിനു ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണു കണ്ടെത്തിയതെന്നു കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചയ്ക്കു മുൻപ് കേസ് പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചു. 2.30ന് കേസ് പരിഗണിച്ചപ്പോൾ കേസ് ഡയറിയും അപകടമുണ്ടാക്കിയ കാറിന്റെ ഭാഗങ്ങളും കോടതിയിൽ എത്തിച്ചു.
തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ചികിൽസയിലാണെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കസ്റ്റഡി അപേക്ഷ തള്ളിയത്. 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നതായും സൂചനയുണ്ട്. പരുക്കിന്റെ േപരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിയതോടെ ഇത് അട്ടിമറി ശ്രമമെന്നു വ്യക്തമായി.
ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിൻ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്ര മാനേജ്മെന്റ് കോടതിയെ സമീപിച്ചു. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നു കണ്ടെത്താൻ പരിശോധന നടത്തണമെന്നാണ് ആവശ്യം. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ്ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്നും പത്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
English Summary: IAS officer Sriram Venkataraman got bail in accident death case