ADVERTISEMENT

കോട്ടയം∙ നിലയ്ക്കാത്ത കൊടുംമഴയായിരുന്നു ആദ്യം. തൊട്ടുപിന്നാലെ മലകളെ ഇടിച്ചുതകർത്തെത്തിയ പ്രളയജലം ഗ്രാമത്തെയാകെ തുടച്ചുനീക്കി. ഒരു കുന്നിന്റെ രണ്ടുവശങ്ങളിൽ കല്ലും മണ്ണും മരങ്ങളും വലിയ സ്ഫോടനശബ്ദത്തോടെ താഴേക്കു കുത്തിയൊലിച്ചു... കേരളത്തെ ഞെട്ടിച്ച വയനാട് പുത്തുമലയിലെ ഉരുൾപൊട്ടലിന്റെ ഭീകരത അത്രയേറെയായിരുന്നു. പുത്തുമലയിൽ ഓഗസ്റ്റ് എട്ടിനു വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു ഉരുൾപൊട്ടൽ. രണ്ടു തവണ ഉരുൾപൊട്ടലുണ്ടായി. സമീപജില്ലയായ മലപ്പുറത്തെ ഭൂദാനം കവളപ്പാറയിൽ പ്രകൃതി താണ്ഡവമാടിയത് വ്യാഴാഴ്ച രാത്രി; ഇടിവെട്ടുന്നതു പോലൊരു ശബ്ദം കേട്ടു നാട് നടുങ്ങി വിറച്ചതാണ്. പിറ്റേന്നു വെള്ളിയാഴ്ച പകൽവെളിച്ചം പരന്നപ്പോഴാണറിയുന്നത് ഇന്നലെ വരെയുണ്ടായിരുന്ന ഒരു ഗ്രാമം തന്നെ മണ്ണുമൂടിപ്പോയിരിക്കുന്നു!

സംസ്ഥാന സർക്കാരിന്റെ 2016ലെ ദുരന്തനിവാരണ ആസൂത്രണ രേഖ പ്രകാരം ഏതുനിമിഷവും ഉരുൾപൊട്ടലിനു സാധ്യതയുള്ള പ്രദേശങ്ങളിൽ കവളപ്പാറയുമുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള 10 താലൂക്കുകളാണ് ആസൂത്രണരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നിലമ്പൂർ താലൂക്കിൽ ഉൾപ്പെട്ടതാണ് കവളപ്പാറ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) പുറത്തിറക്കിയ റിപ്പോർട്ടിലാകട്ടെ ഉരുൾപൊട്ടൽ സാധ്യതയുള്ള അപകടമേഖലകളിൽ ഒന്ന് വയനാട്ടിലെ മേപ്പാടിയായിരുന്നു. അതിനു സമീപമാണ് പുത്തുമല.

കൽപറ്റയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് പ്ലാന്റേഷൻ ഗ്രാമമായ പുത്തുമല. ഇവിടെയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 9 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അഞ്ചു കിലോമീറ്റർ നീളത്തിൽ ഏകദേശം 100 ഏക്കര്‍ വിസ്തൃതിയിലുണ്ടായിരുന്ന ഗ്രാമം ഇപ്പോൾ ചെളിത്തടാകമായിരിക്കുകയാണ്. 60 കുടുംബങ്ങളായിരുന്നു ഇവിടെ താമസം. 30 വർഷം മുൻപും ഇവിടെ ഉരുൾ പൊട്ടിയിരുന്നു. ഇത്തവണ ഉരുൾപൊട്ടലിന്റെ സൂചനകൾ ലഭിച്ചതിനെത്തുടർന്നു പലരും സമീപത്തെ ഗവ.എൽപി സ്കൂളിലെ ക്യാംപിലേക്കു മാറിയിരുന്നു. ഇവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് ഗ്രാമത്തെ തന്നെ ഇല്ലാതാക്കിയ ഉരുൾപൊട്ടലുണ്ടായത്. പച്ചക്കാട് എന്നറിയപ്പെടുന്ന മേഖല ഇടിഞ്ഞുവീണായിരുന്നു അപകടം.

നിലമ്പൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഭൂദാനം. അവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഉരുൾപൊട്ടലുണ്ടായ കവളപ്പാറ. ഇവിടെ പത്തേക്കറോളം വിസ്തൃതിയിലുള്ള പ്രദേശത്ത് 50 അടിയോളം ഉയരത്തിൽ കല്ലും മണ്ണും മൂടിയിരിക്കുകയാണ്. കവളപ്പാറ തോടിന് ഇരുവശത്തുമുള്ള വീടുകൾക്കു മുകളിലാണ് സമീപത്തെ മുത്തപ്പന്‍കുന്നിൽ നിന്നു മണ്ണും കൂറ്റൻ പാറകളും വന്നു പതിച്ചത്. ഇവിടെയുണ്ടായിരുന്ന 19 കുടുംബങ്ങളിലെ മുപ്പതോളം പേർ മണ്ണിനടിയിൽ കുടുങ്ങിയതായാണു സംശയം. ഞായറാഴ്ച വരെ 13 മൃതദേഹങ്ങൾ കണ്ടെടുത്തു. ശനിയാഴ്ച ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ഇവിടെ വീണ്ടും ഉരുൾപൊട്ടിയതും ആശങ്കയ്ക്കിടയാക്കി. കവളപ്പാറയ്ക്കു സമീപം പോത്തുകല്ലിലാണ് ഇവിടത്തെപ്രധാന ദുരിതാശ്വാസ ക്യാംപുകളിലൊന്നു പ്രവർത്തിക്കുന്നത്.

കേരളത്തിൽ 5607.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്നാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട ഭൂപടത്തിൽ വിശദമാക്കുന്നത്. അതായത് മൊത്തം വിസ്തൃതിയുടെ 14.4 ശതമാനം വരുന്ന പ്രദേശത്ത്. ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരമാണ് ഭൂപടം തയാറാക്കിയത്.

ആകെയുള്ള പ്രദേശത്തിൽ 1848.3 ചകിമീ പ്രദേശത്തും ഉരുൾപൊട്ടൽ സംബന്ധിച്ച് അതീവ അപകടസാധ്യതയാണുള്ളതാണ്. മിതമായ തോതില്‍ അപകടസാധ്യതയുള്ളത് 3759.2 ചകിമീ പ്രദേശത്താണ്. ഇതിൽ ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അപകടസാധ്യത കൂടുതൽ. നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചിൽ, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പൻചോല (ഇടുക്കി), ചിറ്റൂർ, മണ്ണാർക്കാട് (പാലക്കാട്), നിലമ്പൂർ, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂർ) താലൂക്കുകളിലാണു കൂടുതൽ സാധ്യത. പുറമേ 25 താലൂക്കുകളും സാധ്യതാപ്പട്ടികയിലുണ്ട് (ഭൂപടം കാണുക)

kerala floods landslide map, kerala rain infographics

കേരളത്തിലെ ഓരോ ജില്ലയിലും ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളുടെ വിസ്തൃതി എത്രയാണെന്നറിയാൻ താഴെയുള്ള പട്ടിക കാണുക:

ഉരുൾപൊട്ടൽ ഭീഷണിയുള്ള ഏകദേശം അത്രതന്നെ പ്രദേശത്ത് കേരളത്തിൽ പ്രളയസാധ്യതയുമുണ്ട്. 14 ജില്ലകളിലായി ആകെ 5624.1 ചകിമീ പ്രദേശത്താണ് പ്രളയസാധ്യതയുള്ളത്. (ജില്ലതിരിച്ചുള്ള വിവരത്തിനു പട്ടിക കാണുക)

കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ വർധിക്കുന്നതായി ജിഎസ്ഐ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഉരുൾപൊട്ടൽ സാധ്യത കൂടിയതും മിതമായതുമായ മേഖലകളുടെ ഭൂപടം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് പുറത്തുവിടുകയും ചെയ്തു. ഇതിന്റെ ജില്ല തിരിച്ചുള്ള ഭൂപടങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഗൂഗിൾ എർത്ത് പ്രോ ടൂൾ വഴി ഇതു കാണാനാകും (ഭൂപടം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 1943 സ്ഥലങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ വർധിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടൽ മേഖലകളിലെ മണ്ണ് പൂർണമായും ഉറയ്ക്കാത്തതിനാൽ ഇത്തവണ അപകടസാധ്യത കൂടുതലായിരുന്നു. ചെറുതും വലുതുമായ 5000 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കുഴലീകൃത മണ്ണൊലിപ്പ് (സോയിൽ പൈപ്പിങ്) സംഭവങ്ങൾ കഴിഞ്ഞ പ്രളയ കാലത്തുണ്ടായെന്നാണു കണക്ക്. ഇത്തവണ രണ്ടു ദിവസത്തിനിടെ എട്ടു ജില്ലകളിലായി എൺപതോളം പ്രദേശത്ത് ഉരുൾപൊട്ടിയതായാണു സർക്കാർ കണക്ക്. (കേരളത്തിൽ ഇത്തവണ ഉരുൾപൊട്ടലുണ്ടായ പ്രധാന മേഖലകൾ വിശദീകരിക്കുന്ന ഭൂപടം ചുവടെ)

(ഡേറ്റ: മഹേഷ് ഗുപ്തൻ, ജോമിച്ചൻ ജോസ്, നവീൻ മോഹന്‍; ഇൻഫോഗ്രാഫിക്സ്: ജെയിൻ ഡേവിഡ്.എം, ജിനു സി.പ്ലാത്തോട്ടം, രോഹിത് ജോസ്)

English Summary: Explaining Kerala's Landslide in Wayanad and Malappuram Via Geological Survey Study Maps & Infographics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com