ADVERTISEMENT

ന്യൂയോർക്ക് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുകയായിരുന്ന യുഎസ് കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനെ (66) മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ന്യൂയോർക്കിലെ ജയിലിൽ ശനിയാഴ്ചയാണ് എപ്സ്റ്റീന്റെ മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യോഗിക വിശദീകണം. സഹതടവുകാരനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഉൾപ്പെടെ നിരവധി ലോകനേതാക്കളുടെ  സുഹൃത്തായിരുന്നു എപ്സ്റ്റീൻ. പല രാഷ്ട്രീയക്കാർക്കും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചും തിരിച്ചും അറിവുണ്ടായിരുന്നു.

എപ്സ്റ്റീൻ ഇല്ലാതായി കാണാൻ ചിലർ ആഗ്രഹിച്ചിരുന്നു. അത്യാധുനിക സുരക്ഷാ, നിരീക്ഷണ സൗകര്യങ്ങളുള്ള ജയിലിൽ ശതകോടീശ്വരൻ മരിച്ചത്, കൊലപാതകമാണെന്ന നിഗമനത്തിലാണു സമൂഹമാധ്യമങ്ങൾ. ആഴ്ചകൾക്കു മുമ്പ് അർധബോധാവസ്ഥയിൽ, കഴുത്തിൽ മുറിവുകളുമായി ക്ഷീണിതനായിരുന്നു എപ്‌സ്റ്റീൻ. ഈ സംഭവത്തിനുശേഷം എപ്സ്‌റ്റീൻ കനത്ത നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെ കഴിയുന്നൊരാൾക്കു സ്വയം ജീവനൊടുക്കാനുള്ള സാഹചര്യമുണ്ടാകുമോ എന്നാണു ചിലർ ഉന്നയിക്കുന്ന സംശയം. ജയിൽ അധികൃതരുടെ വിശദീകരണത്തിലും വ്യക്തതക്കുറവുണ്ട്. ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലാനിയുടെ വാക്കുകൾ ശ്രദ്ധേയം. ‘സൂയിസെഡ് വാച്ച് എന്ന പ്രയോഗത്തിന്റെ അർഥമെന്താണ്? ആരാണ് നിരീക്ഷിച്ചിരുന്നത്? എപ്സ്റ്റീൻ ആത്മഹത്യ ചെയ്തെന്നു പറയുന്നതു വിശ്വസിക്കാനാകുന്നില്ല. അതിനുള്ള സാഹചര്യമില്ലായിരുന്നു’– റൂഡി പറഞ്ഞു.

എപ്സ്റ്റീന്റെ ദുരൂഹമരണം യുഎസിൽ രാഷ്ട്രീയപ്പോരിനും കളമൊരുക്കി. മുൻ പ്രസിഡന്റ് ക്ലിന്റനും ഭാര്യ ഹിലരിക്കും പങ്കുണ്ടെന്നായി ആദ്യ ആരോപണം. ട്രംപിനു പങ്കുണ്ടെന്ന തരത്തിൽ എതിർപക്ഷം തിരിച്ചടിച്ചു. രണ്ടു തരത്തിലുള്ള അഭ്യൂഹങ്ങളും ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, പുറത്തുനിന്നൊരാൾക്ക് ഇടപെട്ട് നടത്താവുന്ന കൃത്യമായിരുന്നില്ല എപ്‌സ്റ്റീന്റെ മരണമെന്ന് ‘വോക്സിൽ’ ഡിലൻ മാത്യൂസ് എഴുതി. അങ്ങനെ സംഭവിച്ചെന്നതിനു യാതൊരു തെളിവുമില്ല. എന്തായാലും ക്ലിന്റൺ അല്ല ആ വ്യക്തിയെന്ന് ഉറപ്പാണെന്നും ഡിലൻ പറയുന്നു. തന്നെ പിന്തുണയ്ക്കുന്ന ഹാസ്യതാരം ടെറൻസ് വില്യംസിന്റെ ട്വീറ്റ് പങ്കുവച്ച് ട്രംപ് എരിതീയിൽ എണ്ണയൊഴിച്ചു. ‘എപ്സ്റ്റീന് ക്ലിന്റനെക്കുറിച്ച് ചില വിവരങ്ങൾ അറിയാമായിരുന്നു. ഇപ്പോൾ അദ്ദേഹം മരിച്ചു’ എന്നായിരുന്നു ട്വീറ്റ്. 55,000 ലേറെ തവണ ട്രംപിന്റെ ട്വീറ്റ് ഷെയർ ചെയ്യപ്പെട്ടു.

jeffrey-epstein
ജെഫ്രി എപ്സ്റ്റീൻ

അളവറ്റ സമ്പത്തും സ്വകാര്യ വിമാനങ്ങളും രാജ്യാന്തര ബന്ധങ്ങളുമുള്ള എപ്സ്റ്റീൻ വർഷങ്ങൾക്കു മുമ്പ് ഏതെല്ലാം വിധത്തിലാണ് ഉപദ്രവിച്ചതെന്ന് ഇയാൾക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ച കോർട്ട്നി വൈൽഡും ആനി ഫാർമറും കോടതിയിൽ വിശദീകരിച്ചത് ഞെട്ടലോടെയാണു ലോകം കേട്ടത്. കോടതിയിൽ‌ യുവതികളുടെ വാക്കുകളോട് എതിർത്തൊന്നും പറയാതിരുന്ന എപ്സ്റ്റീൻ പക്ഷേ, മുഴുവൻ സമയവും ഇരുവരെയും ഭീഷണിപ്പെടുത്തുന്ന തരത്തിൽ രൂക്ഷമായാണു നോക്കിയത്. 14–ാം വയസ്സിൽ എപ്സ്റ്റീൻ പീഡിപ്പിച്ചതായി മൊഴി നൽകിയ കോർട്ട്നി വൈൽഡ്, തെരുവിലൂടെ നടക്കുന്നതു കണ്ടാൽ അയാളെ ഭയാനക മനുഷ്യനായാണു തോന്നുകയെന്നും പറഞ്ഞു. 16–ാം വയസ്സിൽ ന്യൂയോർക്കിലാണ് എപ്സ്റ്റീനുമായി നിർഭാഗ്യകരമായ കൂടിക്കാഴ്ചയുണ്ടായതെന്ന് ആനി ഫാർമർ മൊഴി നൽകി. പിന്നീട് ന്യൂ മെക്സിക്കോയിലേക്കു വിമാനത്തിൽ കൊണ്ടുപോയി. ന്യൂയോർക്കിലെ ബംഗ്ലാവിൽ കഴിഞ്ഞയാഴ്ച കണ്ടെടുത്ത പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ താനുൾപ്പെടെ എല്ലാ ഇരകളെയും വർഷങ്ങൾക്കു ശേഷം വീണ്ടും ഇരകളാക്കുകയാണെന്നും ആനി പറഞ്ഞു.

താൻ കുറ്റക്കാരനല്ലെന്നാണ് എപ്സ്റ്റീൻ ആവർത്തിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ രേഖകളിൽ ഇയാളുടെ സമ്പാദ്യത്തെപ്പറ്റിയും മാൻഹാട്ടനിലെ ബംഗ്ലാവിൽ ഒളിപ്പിച്ച അമൂല്യ വസ്തുക്കളെപ്പറ്റിയും വെളിപ്പെടുത്തലുണ്ട്. സൗദി അറേബ്യ അനുവദിച്ച പാസ്പോർട്ടും കണ്ടെടുത്തു. പാസ്പോർട്ടിലെ ഫോട്ടോ എപ്സ്റ്റീന്റെയാണെങ്കിലും പേര് വേറെയായിരുന്നു. 1980ൽ അനുവദിച്ചതാണു പാസ്പോർട്ട്. 77 ദശലക്ഷം ഡോളർ മൂല്യമുള്ള അപ്പർ ഈസ്റ്റ് സൈഡ് മാൻഷനിൽ ആവശ്യത്തിലേറെ പണവും രത്നങ്ങളും വിലപിടിച്ച കലാസൃഷ്ടികളും ഒളിപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ഫ്ലോറിഡയിലെ കോടതി 2008ൽ ഇയാളെ ശിക്ഷിച്ചിരുന്നു. കർശനമായ ഏതുപാധിയും സ്വീകരിക്കാമെന്നും 100 മില്യൻ ഡോളർ വരെയുള്ള ജാമ്യത്തുക കെട്ടിവയ്ക്കാമെന്നുമാണ് എപ്സ്റ്റീന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അങ്ങനെയുള്ളൊരാൾ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.

കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം 55.91 കോടി ഡോളറാണ് എപ്സ്റ്റീന്റെ സമ്പാദ്യം. ഹെഡ്ജ് ഫണ്ട്, പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ് എന്നിവയിലാണു പണം നിക്ഷേപിച്ചിരിക്കുന്നത്. മാൻഹട്ടൻ, പാം ബീച്ച്, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ രാജകീയ ബംഗ്ലാവുകളുണ്ട്. ഇവിടങ്ങളിലാണ് പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിച്ചത്. 2002 മുതൽ 2005 വരെയുള്ള കാലയളവിൽ ‘ഡസൻ’ കണക്കിനു പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. ഹെഡ്ജ് ഫണ്ടിലും പ്രൈവറ്റ് ഇക്വിറ്റിയിലുമായി ഏകദേശം 195 ദശലക്ഷം ഡോളറാണ് നിക്ഷേപം. ഇക്വിറ്റികളിലായി 112.7 മില്യൻ ഡോളറുണ്ട്. ഫിക്സഡ് ഇൻകം സെക്യൂരിറ്റീസിൽനിന്ന് 14.3 മില്യൻ ഡോളറാണ് വരുമാനം. യുഎസ് വിർജീനിയ ഐലൻഡിൽ സ്വന്തമാക്കിയ ലിറ്റിൽ സെന്റ് ജെയിംസ് എന്ന ദ്വീപിന്റെ മൂല്യം 63 മില്യൻ ഡോളർ. റിയൽ എസ്റ്റേറ്റിലെ ആകെ സമ്പത്ത് 179 മില്യൻ ഡോളർ. ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിനെ ‘പീഡോഫൈൽ ഐലൻഡ്’ (ബാലപീഡന ദ്വീപ്) എന്നാണ് നാട്ടുകാർ വിളിക്കുന്നത്.

എണ്ണപ്പനകൾ നിറഞ്ഞ സ്വർഗഭൂമിയെന്നും ഈ ദ്വീപ് അറിയപ്പെടുന്നു. മനോഹരമായ കെട്ടിടങ്ങളും സ്വർണമകുടത്തോടു കൂടിയ ആരാധനാലയവും ഇവിടെയുള്ളതായി നാട്ടുകാർ പറയുന്നു. പുറമേ നിന്നുള്ളവർക്ക് ഇവിടെ കയറിപ്പറ്റാനാവില്ല. ഹെലികോപ്റ്ററിലും ജലയാനത്തിലുമായി എപ്സ്റ്റീൻ ഇടയ്ക്കിടെ വരാറുണ്ട്. ‌22.5 മില്യൻ ഡോളറാണ് ഗ്രേറ്റ് സെന്റ് ജെയിംസ് എന്ന മറ്റൊരു ദ്വീപിന്റെ വിപണിമൂല്യം. മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡ് ടൗൺഹൗസിന്റെ മൂല്യം 77 മില്യൻ ഡോളർ. ന്യൂ മെക്സിക്കോയിൽ വളർത്തുമൃഗങ്ങൾക്കുള്ള മേച്ചിൽപ്രദേശവും പാരിസിൽ വസതിയുമുണ്ട്. ഫ്രാൻസിൽനിന്നു സ്വകാര്യവിമാനത്തിൽ വരുമ്പോൾ ജൂലൈ ആറിന് ന്യൂ ജഴ്സി വിമാനത്താവളത്തിൽ വച്ചാണ് എപ്സ്റ്റീനെ അറസ്റ്റ് ചെയ്തത്. മാൻഹട്ടനിലെ മെട്രോപൊലീറ്റൻ കറക്‌ഷനൽ സെന്ററിൽ മെക്സിക്കൻ ലഹരിക്കടത്തു രാജാവ് എൽ ചാപ്പോ ഗുസ്മാൻ ഉൾപ്പെടെയുള്ളവരെയാണു സഹതടവുകാരായി കിട്ടിയത്.

വിർജിനീയ റോബർട്സ് എന്ന യുവതിയാണ് 1999–2002 കാലയളവിൽ എപ്സ്റ്റീനെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. തന്നെ ‘ലൈംഗിക അടിമ’യാക്കി ഉപയോഗിച്ച എപ്സ്റ്റീൻ, ഉന്നത സുഹൃത്തുക്കൾക്കായി കാഴ്ചവച്ചെന്നുമായിരുന്നു വിർജീനിയയുടെ ആരോപണം. ഫ്ലോറിഡ പൊലീസിലേക്ക് ഒരമ്മ ഫോൺ വിളിക്കുകയും തന്റെ പ്രായപൂർത്തിയാകാത്ത മകളെ പാം ബീച്ച് എസ്റ്റേറ്റിൽ എപ്സ്റ്റീൻ പീഡിപ്പിച്ചതായി പരാതിപ്പെടുകയും ചെയ്തത് 2005 മാർച്ചിൽ. ഈ പരാതികളിൽ അന്വേഷണം തുടങ്ങി. 2006 മേയിൽ പാം ബീച്ച് പൊലീസ് സത്യവാങ്മൂലം ഫയൽ ചെയ്തു. എപ്സ്റ്റീനെ കൂടാതെ സാറാ കെല്ലൻ, ഹാലി റോബ്സൺ സോൺ എന്നിവരുടെ പേരുകളും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. അഞ്ച് ഇരകളെയും 17 ദൃക്സാക്ഷികളെയും ചോദ്യം ചെയ്താണു സത്യവാങ്മൂലം തയാറാക്കിയത്. പ്രാപൂർത്തിയാകാത്ത പെൺകുട്ടികളുമായും നിയമവിരുദ്ധമായുമുള്ള സെക്സിൽ എപ്സ്റ്റീൻ ഏർപ്പെട്ടതായി ആരോപിച്ചിരുന്നു.

എപ്സ്റ്റീന് ആവശ്യാനുസരണം പെൺകുട്ടികളെ എത്തിച്ച് പണമുണ്ടാക്കി എന്ന കുറ്റമാണു സോണിനെതിരെ ചുമത്തിയത്. പെൺകുട്ടികളുടെ പേരും വിലാസവും ഉൾപ്പെടുന്ന വിവരങ്ങളടങ്ങിയ ‘ബ്ലാക് ബുക്’ സൂക്ഷിച്ചെന്നതാണു സാറയ്ക്കെതിരായ കുറ്റം. പാം ബീച്ചിലെ സ്റ്റേറ്റ് അറ്റോർണി ഈ കേസ് 2006 മേയിൽ മേൽക്കോടതിയിലേക്കു റഫർ ചെയ്തു. എപ്സ്റ്റീനു സ്വത്തുക്കളുള്ള ഫ്ലോറിഡ, ന്യൂയോർക്ക്, ന്യു മെക്സിക്കോ എന്നിവിടങ്ങളിലെ ഇരകളെയും സാക്ഷികളെയും കണ്ട് എഫ്ബിഐ മൊഴിയെടുത്തു. നിയമ നടപടികൾ മുന്നോട്ടുപോയപ്പോൾ, തന്നെ ലൈംഗിക കുറ്റവാളിയാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകാര്യമല്ലെന്ന് എപ്സ്റ്റീനും അഭിഭാഷകനും 2008 ജനുവരിയിൽ നിലപാടെടുത്തു.

ഫെബ്രുവരിയിൽ ഒരു സ്ത്രീ എപ്സ്റ്റീനെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. 16–ാം വയസ്സിൽ മസാജിങ്ങിനായി തന്നെ നിയമിച്ചുവെന്നും സെക്സ് ചെയ്യാൻ നിർ‌ബന്ധിക്കപ്പെട്ടു എന്നുമായിരുന്നു ആരോപണം. എഫ്ബിഎയുടെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി മാർച്ചിൽ കേസ് വിചാരണയ്ക്കെടുക്കാൻ ഗ്രാൻഡ് ജൂറി തീരുമാനിച്ചു. ഇരകളെ ഫോണിലും നേരിട്ടും എപ്സ്റ്റീന്റെ ആളുകൾ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതേ മാസം മറ്റൊരു സ്ത്രീ കൂടി ഹർജി നൽകി. ജൂണിൽ എപ്സ്റ്റീൻ കുറ്റക്കാനാരാണെന്നു കോടതി വിധിച്ചു. ലൈംഗിക കുറ്റവാളിയായി മുദ്രകുത്തപ്പെട്ട എപ്സ്റ്റീന് 18 മാസത്തെ ജയിൽവാസമായിരുന്നു ശിക്ഷ. 2009 ജൂലൈയിൽ ജയിൽ മോചിതനായി.

എപ്സ്റ്റീൻ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകൾ യുഎസ് ലേബർ സെക്രട്ടറിയുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്ന് ഇതിനിടെ വെളിപ്പെടുത്തലുണ്ടായി. ‘മിയാമി ഹെറാൾഡ്‌’ ആണ് വാർത്ത പുറത്തുവിട്ടത്. അന്നത്തെ ഫെഡറൽ പ്രോസിക്യൂട്ടറും എപ്സ്‌റ്റീനിന്റെ സുഹൃത്തുമായ അലക്സാണ്ടർ അകോസ്റ്റ കേസുകൾ ഇല്ലാതാക്കിയെന്നായിരുന്നു മിയാമിയുടെ റിപ്പോർട്ട്. ട്രംപ് സർക്കാരിൽ ലേബർ സെക്രട്ടറിയായിരുന്ന അലക്സാണ്ടർ അകോസ്റ്റ, ഈ വെളിപ്പെടുത്തലിനെ തുടർന്നു രാജിവച്ചു. ട്രംപിന്റെ ശക്തനായ വക്താവായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള പ്രമുഖ അഭിഭാഷകൻ എലാൻ ഡർഷോവിറ്റ്‌സും ആരോപണം നേരിട്ടു.

പരാതികളും ആരോപണങ്ങളും അന്വേഷിച്ച സംഘം, എപ്സ്റ്റീനെതിരെ ശക്തമായ തെളിവുകളും മൊഴികളുമാണു ശേഖരിച്ചത്. പെണ്‍കുട്ടികളെ നഗ്നരായി മസ്സാജ് ചെയ്യിപ്പിച്ചു, ലൈംഗിക പ്രവൃത്തികള്‍ക്കു നിര്‍ബന്ധിച്ചു, കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാന്‍ പെൺകുട്ടികൾക്കു പണം നല്‍കി തുടങ്ങിയ കാര്യങ്ങളാണു കണ്ടെത്തിയത്. ലൈംഗിക കടത്ത്, ലൈംഗിക കടത്ത് ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് എപ്സ്റ്റീനെതിരെ ചുമത്തിയത്. തെളിയിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ട കുറ്റങ്ങൾ. ശിക്ഷ അനുഭവിക്കാൻ എപ്സ്റ്റീൻ ഇല്ലെന്നത് കേസുകളെ ദുർബലമാക്കും. ക്രിമിനൽ കേസ് അവസാനിച്ചെങ്കിലും നഷ്ടപരിഹാരം തേടി കൂടുതൽ ഇരകൾ രംഗത്തുവരാൻ സാധ്യതയുള്ളതിനാൽ സിവിൽ കേസുകൾ തുടരും. 

ജെഫ്രി എപ്സ്റ്റീൻ. ചിത്രം: ട്വിറ്റർ
ജെഫ്രി എപ്സ്റ്റീൻ

English Summary: Jeffery Epstein's apparent suicide is fueling rumors and questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com