പ്രത്യേക സ്ഥലം അവഗണിച്ചു; ദുരന്തഭൂമിയിൽ നേരിട്ടിറങ്ങി രാഹുൽ: വിഡിയോ
Mail This Article
കൽപറ്റ ∙ വയനാട്ടിൽ ഉരുൾപൊട്ടിയ പുത്തുമല കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ദുരന്തത്തിന്റെ തീവ്രത നേരിട്ട് മനസിലാക്കിയ രാഹുൽ ഉരുൾപൊട്ടി പാറയും മണ്ണും ഒലിച്ചെത്തിയ പ്രദേശത്തിന്റെ തൊട്ടടുത്തു വരെ എത്തി. ദുരന്തഭൂമി കാണാൻ പ്രത്യേക സ്ഥലം സുരക്ഷ ജീവനക്കാർ ഒരുക്കിയിരുന്നെങ്കിലും രാഹുൽ ഇതു അവഗണിക്കുകയായിരുന്നു.
കാണാതായവരിൽ ചിലരുടെ മൃതദേഹങ്ങൾ ഉണ്ടെന്നു സംശയിക്കുന്ന സ്ഥലത്തെ തിരച്ചിൽ അദ്ദേഹം നോക്കിക്കണ്ടു. തിരച്ചിലിന്റെ പുരോഗതി ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തകരോടും ആരാഞ്ഞു. നാട്ടുകാരോട് ദുരന്തത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് രാഹുൽ ഗാന്ധി പുത്തുമലയിൽ നിന്ന് മടങ്ങിയത്.
പിന്നീട് വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച രാഹുൽ വീടും സ്വത്തും നഷ്ടപ്പെട്ടവർ ഭാവി തകർന്നതായി കരുതേണ്ടെന്നും, വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും സംസാരിച്ചു. അടിയന്തര സഹായം നൽകാൻ കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാനസർക്കാരിന്റെയും മേൽ എല്ലാ സമ്മര്‍ദവും ചെലുത്തും. സുരക്ഷാവലയം വിട്ട് ക്യാംപിൽ കഴിയുന്നവർക്കിടയിലേക്കിറങ്ങിയാണ് രാഹുൽ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞത്.