‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശം: ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്
Mail This Article
കൊൽക്കത്ത ∙ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കൽക്കട്ട മെട്രോപ്പൊലീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ്. തരൂർ കഴിഞ്ഞ വർഷം നടത്തിയ വിവാദമായ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിനെതിരെ അഭിഭാഷകനായ സൂമീത് ചൗധരി നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് വാറന്റ്. മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടിയാണ് പരാതി.
2019–ൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കി മാറ്റുമെന്നുമായിരുന്നു തരൂര്‍ കഴിഞ്ഞ ജൂലൈയിൽ നടത്തിയ പ്രസ്താവന. ഈ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം അപ്പോൾ തന്നെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കോടതിയിൽ ഹാജരാകാൻ തരൂരിനോടു നിർദേശിച്ചിരുന്നു. എന്നാൽ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു തരൂരിന്റെ നിലപാട്.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു കൽപ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അത്. – തരൂർ പറഞ്ഞു. പരാമർശത്തിൽ കോൺഗ്രസും അതൃപ്തി അറിയിച്ചിരുന്നു.
English Summary: Arrest Warrant Against Shashi Tharoor Over "Hindu Pakistan" Remark