വികലാംഗയും വിധവയുമായ സ്ത്രീയ്ക്ക് പീഡനം: യുവാവിന് തടവും പിഴയും
Mail This Article
കൊല്ലം∙ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വികലാംഗയും വിധവയുമായ സ്‌ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി ക്രൂരമായി പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കുണ്ടറ, പടപ്പക്കര സ്വദേശി ചോങ്കിപ്പൊയ്ക മേലതിൽ ദിജോ മോനെയാണു (32) ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ചു കടന്നതിന് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം കഠിന തടവും ദേഹോപദ്രവം ഏൽപ്പിച്ചതിന് 6 മാസം കഠിന തടവും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പിഴ തുക കേസിലെ പരാതിക്കാരിക്ക് നൽകണമെന്നും കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.
2017 ജൂൺ 3നായിരുന്നു കേസിനാസ്‌പദമായ സംഭവം. അർധരാത്രി വീട്ടിൽ അതിക്രമിച്ചുകയറിയാണ് ക്രൂരമായ പീഡനം നടത്തിയത്. പീഡനം ചെറുക്കാൻ ശ്രമിച്ച സ്‌ത്രീയെ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഭയംമൂലം ആരോടും പറയാതിരുന്ന സ്‌ത്രീ രണ്ട് ദിവസം കഴിഞ്ഞാണ് മറ്റുള്ളവരോട് സംഭവത്തെക്കുറിച്ച് പറഞ്ഞത്. തുടർന്ന് പൊലീസിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.