ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക സഹായം ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോടു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നു. ഹിന്ദി അറിയാത്തതുകൊണ്ടു സംസാരിച്ചില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ തമ്മിലാണു സംസാരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്നലെ  പറഞ്ഞിരുന്നു‍. ദുരന്തനിവാരണ സേനയടക്കം കൂടുതല്‍ സഹായം വേണമെങ്കില്‍ നല്‍കും. സിപിഎമ്മിന്റെ ഡല്‍ഹിയിലെ നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മഴക്കെടുതി നേരിടാൻ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചതായി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നൽകിയ തുക സംസ്ഥാന സർക്കാരിന്റെ കൈവശമുണ്ടെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം വെളളപ്പൊക്കത്തില്‍ ദുരിതബാധിതരായവര്‍ക്ക് 10,000 രൂപ ആദ്യസഹായമായി നല്‍കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറിയും റവന്യു ഉദ്യോഗസ്ഥനും ചേര്‍ന്ന് തയാറാക്കുന്ന  പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും തുക വിതരണം ചെയ്യുക. പരാതികള്‍ ഒഴിവാക്കാനാണിത്.  മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ സഹായധനം നല്‍കും. വീടും സ്ഥലും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും വീടുമാത്രം പൂര്‍ണമായി തകര്‍ന്നവര്‍ക്ക്  നാലു ലക്ഷം രൂപയും  നല്‍കും.

വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെളളപ്പൊക്കം ബാധിച്ച വില്ലേജുകളെ ഉടന്‍ ദുരന്തബാധിത വില്ലേജുകളായി പ്രഖ്യാപിക്കും. വെള്ളപ്പൊക്കമേഖലയിലും തീരദേശത്തും സൗജന്യറേഷനായി 15 കിലോ അരി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com