കശ്മീരിൽ വീട്ടുതടങ്കൽ തുടരുന്നു; കൊടുങ്കാറ്റിനു മുൻപുള്ള ശാന്തതയെന്ന് വിലയിരുത്തൽ
Mail This Article
ന്യൂഡൽഹി∙ കശ്മീരില്‍ രാഷ്ട്രീയ പ്രവർത്തനത്തിനായി സിവിൽ സർവീസ് ഉപേക്ഷിച്ച ഷാ ഫൈസലിനെ വീട്ടുതടങ്കലിൽ അടച്ചു. വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിനിടെ ഡൽഹിയിൽനിന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. അവിടെനിന്ന് ഫൈസലിനെ കശ്മീരിലേക്ക് തിരിച്ചയച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റുന്നതിനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ നിശിതമായി വിമർശിച്ചിരുന്നയാളാണ് ഫൈസൽ.
കശ്മീരിൽ ഇപ്പോഴുള്ളത് കൊടുങ്കാറ്റിനു മുൻപുള്ള ശാന്തതയാണെന്ന് കശ്മീർ സന്ദർശിച്ച സാമൂഹിക പ്രവർത്തകരുടെ സംഘം പറഞ്ഞു. സർക്കാർ പറയുന്നതല്ല അവിടെ സംഭവിക്കുന്നത്. നിയന്ത്രണങ്ങൾക്ക് ഇളവു വന്നാൽ അവിടെ പ്രക്ഷോഭങ്ങൾക്കു സാധ്യതയുണ്ട്. തങ്ങൾ ചതിക്കപ്പെട്ടുവെന്ന പൊതുബോധമാണ് കശ്മീരിലുള്ളത്. കശ്മീരി ജനതയെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടികൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവർ പറഞ്ഞു.
കശ്മീരിനെ സൈനിക ശക്തിയുപയോഗിച്ച് അടക്കിവച്ചിരിക്കുകയാണ്. അവിടെ എല്ലാം ശാന്തമാണെന്ന സർക്കാർ ഭാഷ്യം യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്നും അവർ പറഞ്ഞു. സാമ്പത്തിക വിദഗ്ധൻ ഴോൺ ഡ്രേസ്, കവിത കൃഷ്ണൻ (സിപിഐ– എംഎൽ), മൈമൂന മുള്ള (ജനാധിപത്യ മഹിളാ അസോസിയേഷൻ), വിമൽ ഭായ് (നാഷനൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‍മെന്റ്) എന്നിവരാണ് കശ്മീർ സന്ദർശിച്ചത്.
അതിനിടെ, സാമൂഹിക പ്രവർത്തകർ കശ്മീരിൽ നിന്നു പകർത്തിയ ദൃശ്യങ്ങളും അഭിമുഖ സംഭാഷണങ്ങളുമടങ്ങിയ ഹ്രസ്വചിത്രം പ്രദർശിപ്പിക്കാൻ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ അനുമതി നിഷേധിച്ചു.