പ്രളയ ദുരിതത്തിനിടെ ലെയ്സൺ ഓഫിസറെ നിയമിച്ച് സർക്കാർ; ശമ്പളം 1.10 ലക്ഷം രൂപ
Mail This Article
തിരുവനന്തപുരം∙ പ്രളയത്തിനിടയ്ക്ക് നിലവിലുള്ള ഉപദേശകര്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സ്പെഷല്‍ ലെയ്സന്‍ ഓഫിസറെ നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിലാണ് കൊച്ചി കടവന്ത്ര സ്വദേശിയായ മുതിര്‍ന്ന അഭിഭാഷകന് എ. വേലപ്പന് നായരെ നിയമിച്ചത്. 1.10 ലക്ഷം രൂപയാണ് ശമ്പളം. നിയമനം രണ്ടാഴ്ച മുന്‍പ് മന്ത്രിസഭ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴാണ് ഉത്തരവിറങ്ങിയത്. മുന്‍ മന്ത്രി എളമരം കരീമിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
അഡ്വക്കറ്റ് ജനറല്‍ ഓഫിസിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുക. അഡ്വക്കറ്റ് ജനറല്‍ ഓഫിസുമായി ബന്ധപ്പെട്ടു കേസുകളുടെ പുരോഗതി നീരീക്ഷിക്കുന്നതും ചുമതലയാണ്. ഗവ. പ്ലീഡറുടെ ശമ്പളം പുതുക്കി നിശ്ചയിച്ചത് അനുസരിച്ചാണ് വേലപ്പന് നായരുടെ ശമ്പളം 1.10 ലക്ഷംരൂപയാക്കി നിശ്ചയിച്ചത്. അടിസ്ഥാന ശമ്പളം 76,000 രൂപ. ടെലഫോണ്‍-ഇന്റര്‍നെറ്റ് ബത്ത 1000 രൂപ, യാത്രാബത്ത 19,000 രൂപ. ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വാങ്ങുന്നതിന് 14,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്.
അഡ്വക്കേറ്റ് ജനറലും നൂറിലേറെ സര്‍ക്കാര്‍ അഭിഭാഷകരും ഉള്ളപ്പോഴാണ് സ്പെഷല്‍ ലെയ്സണ്‍ ഓഫിസറായി എ.വേലപ്പന് നായരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചത്. സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമോപദേശകനായി എന്‍.കെ.ജയകുമാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.