മേഘാവരണം അകലുന്നു, കാറ്റിന്റെ ശക്തി കുറഞ്ഞു; അതിതീവ്ര മഴയുടെ ഭീഷണിയില്ല
Mail This Article
സംസ്ഥാനത്തു മഴയുടെ ശക്തി കുറയുമെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ കേന്ദ്രം. മേഘാവരണം കേരള തീരത്തുനിന്ന് അകലുകയാണ്. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ന്യൂനമര്‍ദം പടിഞ്ഞാറന്‍ മേഖലയിലേക്കു മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണു പ്രവചനം. അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഇതോടെ കുറഞ്ഞു. ഒറ്റപ്പെട്ട കനത്ത മഴയോ വ്യാപകമായ ചെറിയ മഴയോ പെയ്യാനേ സാദ്ധ്യതയുള്ളൂവെന്നാണു നിഗമനം. കേരളത്തിലെ വെള്ളപ്പൊക്ക ബാധിതർക്ക് 10,000 രൂപ ആദ്യ സഹായമായി നൽകും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേർന്ന് പട്ടിക പ്രസിദ്ധീകരിക്കും. മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ വീടും സ്ഥലവും നഷ്ടമായവർക്ക് 10 ലക്ഷം രൂപ ലഭിക്കും. വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം മന്ത്രിസഭാ ഉപസമിതി തീരുമാനിക്കും. വെള്ളപ്പൊക്കമേഖലയിലും തീരദേശത്തും സൗജന്യറേഷനായി 15 കിലോ അരി നൽകും.
പമ്പാനദിയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരുന്നതിനാൽ ചെങ്ങന്നൂരിൽ ജാഗ്രതാ നിർദേശം നൽകി. ആലപ്പുഴ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ യോഗം ചേർന്നു. മലപ്പുറം കവളപ്പാറയിൽനിന്ന് ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ഏഴായി, മരണസംഖ്യ 30. ഇനി 29 പേരെയാണു കണ്ടെത്താനുള്ളത്. മഴക്കെടുതികളിൽ സംസ്ഥാനത്തു മരിച്ചവരുടെ ആകെ എണ്ണം 104. എംജി, കേരള സർവകലാശാലകൾ വെള്ളിയാഴ്ച (16) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പത്തനംതിട്ട റാന്നിയിൽ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ വലിയ മഴയിൽ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ട–പാലാ റോഡില്‍ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്.