കശ്മീർ വിഷയത്തിൽ പാക്ക് സമ്മർദം: യുഎൻ രക്ഷാസമിതി ചേരണമെന്ന് ചൈന
Mail This Article
ന്യൂഡൽഹി ∙ കശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ ഇന്ത്യൻ പാർലമെന്റ് എടുത്തുകളഞ്ഞതിനെതിരെ ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതി യോഗം വിളിക്കണമെന്നു ചൈന. ‘ഇന്ത്യ– പാക്കിസ്ഥാൻ ചോദ്യം’ എന്ന ഇനം അജൻഡയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, ഈ മാസം രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനു ചൈന കത്തയച്ചു.
കശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍, പ്രത്യേകിച്ച് ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. കശ്മീർ വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ സുരക്ഷാസമിതിക്ക് കത്തയച്ചിരുന്നു. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍ പാക്കിസ്ഥാൻ പറയുന്നു. പ്രശ്‌നത്തില്‍ ചൈന പിന്തുണ നല്‍കുമെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ ജനങ്ങൾ തയാറാണെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന. രാജ്യാന്തര തലത്തിൽ കശ്മീരിനുള്ള സ്ഥാനം നിലനിര്‍ത്തുമെന്ന് പാക്കിസ്ഥാൻ ഉറപ്പു വരുത്തുമെന്നും അക്കാര്യത്തിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും ഇമ്രാൻ പറഞ്ഞു.
പാക്കിസ്ഥാനെതിരെ ഇന്ത്യ സൈന്യത്തെ ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിയുമുപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷി വ്യക്തമാക്കി. ഇന്ത്യയുടെ അപകടകരമായ നടപടി ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നതായി രക്ഷാസമിതിക്കയച്ച കത്തില്‍ ഷാ മഹമ്മുദ് ഖുറേഷി ആവശ്യപ്പെട്ടു.
English Summary: China Seeks 'Closed Consultations' in Security Council on Kashmir Row