മൂന്ന് സേനകളുടെ ഏകോപനത്തിനു പ്രതിരോധ മേധാവി; പ്രഖ്യാപനവുമായി മോദി
Mail This Article
ന്യൂഡൽഹി ∙ ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്കു രാജ്യമെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി. സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ മേധാവിയെ നിയമിക്കും. 73 ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര, വ്യോമ, നാവിക സേനാ മേധാവികൾക്കു മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പദവിയെന്നാണ് സൂചന. ഇത് സേനകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ഇത് പ്രാബല്യത്തിലാകുന്നതോടെ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ രാജ്യത്തുണ്ടാകും.
കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും. പ്രശ്നങ്ങൾ സൃഷ്ടിക്കാനും അവ വലിച്ചു നീട്ടാനും സർക്കാരിനു താൽപര്യമില്ല. 70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റി. ജമ്മു കശ്മിരിലെ പഴയ സ്ഥിതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതര്‍ക്കും അനീതി സമ്മാനിച്ചു.
ജനസംഖ്യാവര്‍ധന ഭാവിതലമുറയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം. ജനസംഖ്യാനിയന്ത്രണം പുരോഗതിയിലേക്ക് വഴിതെളിക്കും. മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖിന്‍റെ ഭയം മുസ്‌ലിം സ്ത്രീകളെ എന്നും വേട്ടയാടിയിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും മുത്തലാഖിന്‍റെ ഭയം നീക്കി. രാജ്യത്ത് പ്രളക്കെടുതി നേരിടുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.
English Summary: Creation of a chief of defence staff as head of the tri- services, major announcement