അതിരപ്പിള്ളിയിൽ പെൺപുലിയെ കിണറ്റിൽ വീണ് ചത്ത നിലയിൽ കണ്ടെത്തി
Mail This Article
അതിരപ്പിള്ളി ∙ നാടിനെ വിറപ്പിച്ച പെൺപുലി കിണറ്റിൽ വീണു ചത്തു. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് അതിരപ്പിള്ളി വിനോദ കേന്ദ്രത്തിന് സമീപം താമസിക്കുന്ന കാലടി ബാബുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടത്. രണ്ടു മാസത്തോളമായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പുലിയാണ് കിണറ്റിൽ വീണത്. വളർത്തു നായകളും കോഴികളുമായിരുന്നു പുലിയുടെ ഇഷ്ട ഭക്ഷണം.
അർധരാത്രിയിൽ പുലി ജനവാസ മേഖലയിൽ എത്തും. പുലരുന്നതിനു മുൻപേ ഇരകളുമായി കാടുകയറും. കെട്ടിയിട തുടൽ അടക്കമായിരിക്കും വീടുകളിലെ നായ്ക്കൾ അപ്രത്യക്ഷമാവുക. കൂടുകൾ പൊളിച്ചും കോഴികളെ പിടികൂടും.പുലിയുടെ സാന്നിധ്യം അറിയുന്നതോടെ പട്ടികൾ നിശബ്ദരാകും. മേഖലയിൽ വൈദ്യുത തടസ്സം പതിവായതിനാൽ വന്യ ജീവി ആക്രമണ ഭീതി മൂലം നാട്ടുകാർ നേരത്തെ കതകടയ്ക്കും. പിന്നെ ഇരുട്ടിന്റെ മറവിൽ പുലി വേട്ട ആരംഭിക്കും.
രാത്രിയിൽ വളർത്തു മൃഗങ്ങളുടെ കരച്ചിൽ കേട്ടാലും വീട്ടുകാർ ഭയം മൂലം പുറത്തിറങ്ങാറില്ല. രാവിലെ ഉറക്കം ഉണർന്നാൽ ഉടൻ വളർത്തുമൃഗങ്ങൾ കൂട്ടിനകത്ത് ഉണ്ടോയെന്നു നോക്കും. കണ്ടില്ലെങ്കിൽ മുറ്റത്ത് പുലിയുടെ കാൽപ്പാടും. ചോര തുള്ളികളും കാൽപാടും കണ്ടാൽ വീട്ടുകാർ ഉറപ്പാക്കും പുലിയുടെ സാന്നിധ്യം. പുലിയെ പലവട്ടം കണ്ടവരുമുണ്ട്. ഒരു പുലി പോയെങ്കിലും ഇനിയും പുലികൾ ഉണ്ടോയെന്ന ആശങ്ക നാട്ടുകാർക്കിടയിൽ ഒഴിയുന്നില്ല.