ആക്രമിക്കാൻ ഇന്ത്യയ്ക്ക് പദ്ധതി; മോദിയെ ഞങ്ങൾ പാഠം പഠിപ്പിക്കും: ഇമ്രാൻ ഖാൻ
Mail This Article
ഇസ്‍ലാമാബാദ് ∙ പാക്ക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് പദ്ധതി ഉണ്ടെന്നും എന്നാൽ അവസാനം വരെ ഇതിനെതിരെ പോരാടുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാന്റെ സ്വാതന്ത്രദിനമായ 14ന് മുസാഫറാബാദിൽ നടത്തിയ സംവാദത്തിലാണ് ഇമ്രാന്റെ പ്രസ്താവന. കശ്മീരിൽ ഇന്ത്യ ഇപ്പോൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ട് പൂർണവിവിരം ലഭിച്ചിട്ടുണ്ടെന്നും ഇമ്രാൻ അറിയിച്ചു.
ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്ക് മുതിർന്നാൽ ഞങ്ങൾ അവസാനം വരെ അതിനെതിരെ പോരാടും. പാക്ക് സൈന്യത്തിന് പിന്തുണയുമായി രാജ്യത്തെ ജനങ്ങൾ മുഴുവൻ അണിനിരക്കും. അല്ലാഹുവിന് മുൻപിലല്ലാതെ ആർക്കുമുൻപിലും മുസ്‌ലിംകൾ തലകുനിക്കില്ല. ഏതെങ്കിലും വിധത്തിൽ പ്രകോപനം സൃഷ്ടിച്ചാൽ മോദിയെ ഞങ്ങൾ പാഠം പഠിപ്പിക്കുമെന്നും ഇമ്രാൻ പറഞ്ഞു.
ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതുപോലെ ഭീകരമാണെന്നും അത് ഇന്ത്യയുടെ നാശത്തിന് കാരണമാകുമെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിംകളെ ഇന്ത്യയിൽ നിന്ന് തുരത്താനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. അഞ്ചു വർഷമായി കശ്മീരിൽ നടക്കുന്ന ക്രൂരതകളെല്ലാം ഈ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ പ്രഖ്യാപനം ഇക്കാര്യത്തിൽ മോദിയുടെ അവസാന തുറുപ്പുചീട്ടായിരുന്നു. ആർഎസ്എസ് ഇന്ത്യയുടെ ഭരണഘടന വരെ മാറ്റിയിരിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ പ്രതിപക്ഷം ഭീതിയോടെയാണ് സംസാരിക്കുന്നത്. ഇന്ത്യയെ നാശത്തിലേക്കാണ് ബിജെപി നയിക്കുന്നതെന്നും ഇമ്രാൻ ആരോപിച്ചു.
കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം എടുത്തുകളഞ്ഞതോടെ ഇന്ത്യ ക്ശമീരിനെ രാജ്യാന്തരവൽക്കരിച്ചിരിക്കുകയാണെന്നും കശ്മീരിന് നീതി ലഭിക്കാനായി ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ എല്ലാ രാജ്യാന്തര സംഘടനകളുടെയും സഹായം അഭ്യർഥിക്കുമെന്നും ഇമ്രാൻ പറഞ്ഞു.
English Summary: India plans to attack POK, we’ll fight till end: Imran Khan