233 യാത്രക്കാരുമായി അടിയന്തര ലാൻഡിങ് പാടത്ത്; ‘ഹീറോ’യായി റഷ്യൻ പൈലറ്റ്
Mail This Article
മോസ്കോ ∙ റഷ്യയിൽ 233 യാത്രക്കാരുമായി പറന്നുയർന്ന വിമാനം അപകടമൊഴിവാക്കാൻ പാടത്തിറക്കി പൈലറ്റ്. വിമാനത്താവളത്തിൽനിന്നു പറന്നുയർന്നതിനു പിന്നാലെ പക്ഷി ഇടിച്ചതിനെ തുടർന്നാണ് പൈലറ്റ് അടിയന്തര ലാൻഡിങ് നടത്തിയത്. സംഭവത്തിൽ 23 പേർക്കു പരുക്കേറ്റതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്‍ജിൻ തകരാറിനെത്തുടർന്ന് മോസ്കോയുടെ തെക്ക്– കിഴക്കൻ ഭാഗത്തെ കൃഷിപ്പാടത്താണു യുറൽ എയലൈൻസിന്റെ എയർബസ് 321 ഇറക്കിയത്. ക്രിമിയയിലെ സിംഫറോപോളിലേക്കു പോകേണ്ട വിമാനമായിരുന്നു ഇത്.
‘റെമൻസ്കിലെ മഹാത്ഭുതം’ എന്നാണ് റഷ്യന്‍ മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്. വിമാനം പറത്തിയ പൈലറ്റ് ദാമിർ യുസുപോവ് ‘നായകനാണെന്ന്’ റഷ്യൻ മാധ്യമമായ കോംസ്മോൽക്യ പ്രവ്ദ വിശേഷിപ്പിച്ചു. 233 ജീവനുകളെയാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്. തകരാറിലായ എൻജിനുമായി വിമാനം ഏറെ വൈദഗ്ധ്യത്തോടെയാണ് അദ്ദേഹം കൃഷിസ്ഥലത്ത് ഇറക്കിയതെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു.
വിമാനം പറന്നുയര്‍ന്ന സുകോവ്‍സ്കി രാജ്യാന്തര വിമാനത്താവളത്തിന് ഒരു കിലോമീറ്റർ മാത്രം ദൂരം പിന്നിട്ടപ്പോഴായിരുന്നു വിമാനത്തിന്റെ യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ടത്. അടിയന്തര ലാൻഡിങ് നടത്തിയപ്പോൾ വിമാനത്തിന്റെ എൻജിൻ ഓഫ് ആയതായി റഷ്യ സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് പ്രതികരിച്ചു. വിമാനം പറന്നുയർന്ന ഉടന്‍തന്നെ ആടിയുലയാൻ തുടങ്ങിയതായി ഒരു യാത്രക്കാരൻ റഷ്യൻ മാധ്യമത്തോടു പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ പരുക്ക് ഗുരുതരമാണെന്നു പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
English Summary: Pilot Lands Plane In Corn Field, Praised For Saving Lives