‘മുഴുവനും കൊടുക്കല്ലേടീ’ – പിള്ളേരാണ്, വല്യ മനസ്സാണ്; മഴക്കെടുതിയിലെ കുഞ്ഞുനന്മ
Mail This Article
ആലുവ∙ കൈയിലുള്ള അവസാന ചില്ലറത്തുട്ടും എടുത്ത് ‘മലബാറിന് ഒരു കൈത്താങ്ങി’ല്‍ നല്‍കാനെത്തിയ ചേച്ചിയെയും കുഞ്ഞനിയനെയും നെഞ്ചോടു ചേർക്കുകയാണ് സമൂഹമാധ്യമങ്ങൾ. ആലുവ തായിക്കാട്ടുകരയിലെ കളക്‌ഷൻ സെന്ററിലാണ് കുരുന്നുകൾ സ്വന്തം ചെറുസമ്പാദ്യവുമായി എത്തിയത്. അനുജൻ തന്റെ കൈയിലുണ്ടായിരുന്ന നോട്ടുകൾ മുഴുവൻ അവിടെയുള്ളവരെ എൽപ്പിച്ചു. ചേച്ചി തന്റെ കൈയിലുണ്ടായിരുന്ന ബാഗ് തുറന്നു അതിലുള്ള ചില്ലറത്തുട്ടുകൾ മേശപ്പുറത്തേക്കു പെറുക്കിയിടാൻ തുടങ്ങി.
അവസാന ചില്ലറത്തുട്ടും മേശപ്പുറത്തിട്ട ചേച്ചിയോട് എല്ലാ നിഷ്കളങ്കതയോടും കൂടി അനിയൻ പറഞ്ഞതിങ്ങനെ – ‘എടീ, മുഴുവനും െകാടുക്കല്ലേടീ' നിഷ്കളങ്കതയോടെ ചേച്ചിയുടെ ചെവിയിൽ പറഞ്ഞത് അവിടെ കൂടിയിരുന്നവരിൽ ചിരിപരത്തി.
തന്റെ കൈയിൽ കൊള്ളാവുന്ന ചില്ലറത്തുട്ടുകൾ മാത്രം പെറുക്കി ചേച്ചിയുടെ ബാഗിലിട്ടു െകാടുക്കുകയും ചെയ്തു. ‘ദുരിതബാധിതരെ സഹായിക്കാന്‍ ഒരു രൂപാ പോലും കൊടുക്കാത്തവരൊക്കെ കണ്ണ് തുറന്നുകാണുക. ‘പിള്ളേരാണ്.. ഓര്‌ടെ വല്ല്യ മനസ്സാണ്’ എന്ന അടിക്കുറിപ്പോടെ ഇഖ്ബാല്‍ ഹൈദര്‍ എന്നയാളാണ് ഫെയ്സ്ബുക്കില്‍ ഈ വിഡിയോ ഷെയര്‍ ചെയ്തത്.