മുത്തപ്പന്കുന്നിലേത് ഞെട്ടിക്കുന്ന കാഴ്ചകൾ; ഉരുൾ വന്ന വഴി: വിഡിയോ റിപ്പോർട്ട്
Mail This Article
നിലമ്പൂര്‍∙ മുത്തപ്പന്‍കുന്ന് മലയുടെ താഴ്‌വരയാണ് പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറ എന്ന പ്രദേശം. ഓഗസ്റ്റ് എട്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം മുതൽ കവളപ്പാറയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എട്ടാം തീയതി രാത്രിയിലാണ് ഒരു പ്രദേശത്തെ മുഴുവൻ തുടച്ചു നീക്കിയ വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ഈ പ്രദേശം ഏകദേശം പൂര്‍ണമായി തന്നെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി.
മനോരമ ന്യൂസ് നടത്തിയ അന്വേഷണത്തിൽ താഴെനിരപ്പില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ ഉയരെയുള്ള മുത്തപ്പന്‍കുന്നില്‍ നിന്നുള്ള കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്. മുത്തപ്പൻകുന്നാണ് ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം. 100മീറ്റർ മീതെയുള്ള ഭാഗത്തുനിന്നാണ് ഉരുൾപൊട്ടി താഴേക്കു ഒഴുകിയത്. പാറ മാത്രമാണ് മുത്തപ്പൻകുന്നിൽ ബാക്കിയുള്ളത്. എട്ട് അടിയോളം വരുന്ന മേൽമണ്ണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.
മണ്ണിടിഞ്ഞ പ്രദേശം തരിശ് കിടന്നിരുന്ന ഭൂമിയായിരുന്നു. കശുമാവുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. മഴപെയ്താലും വെള്ളം ഒഴുകി പോകാത്ത ഭൂമിയായിരുന്നു. എന്നാൽ നിസാരവില നൽകി സ്വകാര്യ ഭൂമിയാക്കി മാറ്റുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
വലിയ ഹിറ്റാച്ചികൾ ഉപയോഗിച്ചു മണ്ണുമാന്തി റബര്‍ നടാന്‍ മൂന്നു മീറ്റര്‍ വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലും കുഴികള്‍ എടുത്തു. റബര്‍ മരങ്ങള്‍ നടാനുള്ള ഈ പ്ലാറ്റ്‌ഫോമുകൾ ദുരന്തത്തിന്റെ തോത് പലമടങ്ങ് വർധിപ്പിച്ചു . ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഊർന്നിറങ്ങിയ വെള്ളമാണ് ഇത്രയും വലിയ ഒരു അപകടത്തിലേക്കു നയിച്ചത്. ഈ ഭാഗത്തു ഉരുൾപൊട്ടലിനുള്ള സാധ്യത ഇപ്പോഴും തുടരുകയാണ്. വലിയ പാറകളും കല്ലുകളും ഈർന്നിറങ്ങി നിൽക്കുന്നതായി വിഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
രണ്ടു കിലോമീറ്ററോളം ദൂരത്തിലാണ് ഇവിടെ നിന്നുള്ള കല്ലും മണ്ണും തെറിച്ചത്. കവളപ്പാറയില്‍ നിന്ന് ഇന്നലെ മൂന്നു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ഇവിടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 33 ആയി. 26 പേരെക്കൂടി കണ്ടെത്താനുണ്ട്. 12 മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഡ്രോണിന്റെ സഹായത്തോടെയും ഇന്നലെ പരിശോധന നടത്തിയിരുന്നു.46 വീടുകളാണ് ഈ പ്രദേശത്ത് നിന്ന് അപ്രത്യക്ഷമായത്.
English Summary: When A landslide wiped out most of a kerala village, video report from Kavalappara