ADVERTISEMENT

ലേ∙ കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലഡാക്കിൽനിന്നുള്ള ബിജെപിയുടെ യുവ ലോക്സഭാംഗം ജമ്യാങ് സെറിങ് നംഗ്യാൽ. കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുമ്പോള്‍ പ്രതിരോധ നയങ്ങളില്‍ ലഡാക്കിന് പ്രാധാന്യം ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ദെംചോക്ക് സെക്ടര്‍ വരെയുള്ള പ്രദേശങ്ങൾ ചൈന പിടിച്ചടക്കിയതെന്നും നംഗ്യാൽ ആരോപിച്ചു. പ്രീണന നയമാണ് കോണ്‍ഗ്രസ് സർക്കാരുകൾ കശ്മീരിൽ സ്വീകരിച്ചത്. ഇതുമൂലം കശ്മീർ തകർന്നു. ഇതേ നയം കാരണം ലഡാക്കിനും നാശനഷ്ടങ്ങളുണ്ടായെന്നും നംഗ്യാൽ ആരോപിച്ചു.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റു ‘ഫോർവേഡ് പോളിസി’യാണു രാജ്യത്തിനു വേണ്ടി ഉണ്ടാക്കിയത്. ഇഞ്ചോടിഞ്ചായി ചൈനയുടെ നേർക്കു പോകുകയെന്നതായിരുന്നു ഇത്. എന്നാല്‍ നടപ്പാക്കിയപ്പോൾ ഇതൊരു ‘പിന്നോട്ടുള്ള പോളിസി’യായി മാറി. അങ്ങനെ ചൈനീസ് സൈന്യം ഇന്ത്യയിലേക്കു നുഴഞ്ഞുകയറി, നമ്മൾ‌ പിൻവാങ്ങുകയും ചെയ്തു– വാർത്താ ഏജൻസിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു. അക്സായിചിൻ പൂർണമായും ചൈനയ്ക്കു കീഴിൽ‌ വരാനുള്ള കാരണം ഇതാണ്. 55 വർഷമായുള്ള കോൺഗ്രസ് ഭരണത്തിൽ ലഡാക്കിനു പ്രതിരോധത്തിൽ പ്രാധാന്യം നൽകാത്തതുകൊണ്ടുതന്നെ ചൈനീസ് സൈന്യം ദെംചോക്ക് വരെ എത്തി.

കേന്ദ്രഭരണ പ്രദേശമായി മാറിയതോടെ ലഡാക്കിന് പ്രാധാന്യം ലഭിച്ചു തുടങ്ങി. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി അതിർത്തി ഗ്രാമങ്ങളിൽനിന്നുള്ള കുടിയേറ്റവും അവസാനിച്ചു. മോദി സർക്കാരിന്റെ കീഴിൽ റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയെല്ലാം വരുമ്പോൾ അതിർത്തി കൂടുതൽ സുരക്ഷിതമാകും. കശ്മീരി‍ല്‍ പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം കോൺഗ്രസ് പ്രീണന നയമാണു സ്വീകരിച്ചത്. ഉറച്ച തീരുമാനം അവരിൽനിന്നും ഉണ്ടായില്ല. പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചാണ് അവർ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നോക്കിയത്.

ഇത് കശ്മീരിൽ കല്ലെറിയുന്നവരെ സന്തോഷിപ്പിച്ചു. വിഘടനവാദികൾക്ക് അങ്ങനെ സംരക്ഷണം ലഭിച്ചു. നല്ലതായാലും മോശമായാലും ഇത് കശ്മീരിനും ലഡാക്കിനും പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് നംഗ്യാൽ ലോക്സഭയിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യുവനേതാവിന്റെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു. ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ ആക്രമിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടിനെയും ലഡാക് എംപി വിമർശിക്കുന്നു. 55 വർഷം ഭരിച്ച കോൺഗ്രസിന് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ധൈര്യമുണ്ടായില്ല. ഇപ്പോൾ അവർ അമിതാവേശത്തിലാണ്. രാഹുൽ ഗാന്ധി എന്തു പറയുന്നുവെന്നതിനു ശ്രദ്ധകൊടുക്കുന്നില്ലെന്നും നംഗ്യാൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂലൈയിൽ ദെംചോക്കിനു സമീപം ഇന്ത്യയുടെ സ്ഥലത്തു കനാൽ നിർമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇരു രാഷ്ട്രങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വർഷം ജൂലൈയിൽ ദലൈലാമയുടെ പിറന്നാൾ ദിവസം ചൈനീസ് സൈനികർ അതിർത്തി കടന്ന് ദെംചോക്കിലേക്കു പ്രവേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ടിബറ്റ് വിഭാഗക്കാർ ആഘോഷങ്ങളുടെ ഭാഗമായി ടിബറ്റൻ പതാക ഉയർത്തിയതാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിച്ചത്. എന്നാൽ നുഴഞ്ഞുകയറ്റമുണ്ടായില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.

English Summary:  BJP MP from Ladakh Jamyang Tsering Namgyal alleged Congress governments ruined Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com