ADVERTISEMENT

ചണ്ഡീഗഡ്∙ കശ്മീര്‍ വിഷയത്തിൽ പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത് കശ്മീരിന്റെ വികസനത്തിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തെറ്റു ചെയ്തെന്നു പറഞ്ഞാണ് ഞങ്ങളുടെ അയൽക്കാർ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയ്ക്കായി ശ്രമിക്കുന്നത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ചയുള്ളു. പാക്കിസ്ഥാനുമായി ചർച്ചകൾ നടന്നാലും അത് പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ചായിരിക്കും– ഹരിയാനയിലെ പഞ്ച്കുളയിൽ രാജ്നാഥ് സിങ് പറഞ്ഞു.

ബാലാക്കോട്ടിേലതിനെക്കാളും വലിയ ആക്രമണത്തിന് ഇന്ത്യ ആസൂത്രണം ചെയ്യുകയാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ ബാലാക്കോട്ടിൽ എന്ത് ചെയ്തെന്ന് പാക്ക് പ്രധാനമന്ത്രി അംഗീകരിച്ചെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ അസംബ്ലിയിൽ സംസാരിക്കവെയാണ് ഇന്ത്യ ആക്രമണത്തിന് ഒരുങ്ങുകയാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചത്. സാഹചര്യങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ ആണവ നയത്തിനു മാറ്റം വരാമെന്ന് രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽവച്ചു പ്രതികരിച്ചിരുന്നു. ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയിൽ ഇങ്ങനെത്തന്നെയാകുമോ എന്നു പറയാനാകില്ലെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ വാക്കുകൾ‌.

എന്നാൽ രാജ്നാഥ് സിങ്ങിന്റേതു പ്രസ്താവന നിരുത്തരവാദപരവും ദൗർഭാഗ്യകരവുമാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പ്രതികരിച്ചു. ഇന്ത്യയുടെ യുദ്ധത്തിനു താൽപര്യപ്പെടുന്ന സ്വഭാവമാണ് ഇതിലൂടെ പുറത്തുവരുന്നത്. കശ്മീർ വിഷയത്തിൽ യുഎൻ രക്ഷാസമിതിയുടെ കഴിഞ്ഞ ദിവസം ചേർന്ന യോഗം കശ്മീർ ജനത ഒറ്റയ്ക്കല്ലെന്നതിന്റെ തെളിവാണെന്നും ഖുറേഷി അവകാശപ്പെട്ടു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തുന്ന കാര്യം പരിഗണനയിലില്ലെന്നും പാക്ക് മന്ത്രി പറഞ്ഞു.

ജമ്മുവിൽ വീണ്ടും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങള്‍ തടഞ്ഞു

ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിൽ 2 ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങള്‍ വീണ്ടും തടസ്സപ്പെടുത്തി. ശനിയാഴ്ചയായിരുന്നു ഇവിടങ്ങളിൽ ഇന്റർനെറ്റും ഫോൺ സർവീസും പുനഃസ്ഥാപിച്ചത്. സമാധാനം തുടരുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ജമ്മു, സാമ്പ, കഠ്‍വ, ഉദ്ദംപൂർ, റീസി ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ വീണ്ടും തടസ്സപ്പെടുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് നാലിനാണ് കശ്മീരിൽ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തിയത്. വ്യാജവാർത്തകളും വി‍ഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജമ്മു പൊലീസ് ഐജി മുകേഷ് സിങ് മുന്നറിയിപ്പു നൽകി.

English Summary: Now India will only discuss PoK with Pakistan: Rajnath Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com