ADVERTISEMENT

ടെഹ്റാൻ ∙ ജിബ്രാൾട്ടർ കോടതി മോചിപ്പിച്ച എണ്ണക്കപ്പൽ വീണ്ടും പിടിച്ചെടുക്കാൻ ഉത്തരവിട്ട യുഎസ് നടപടിക്കെതിരെ ഇറാന്റെ താക്കീത്. ടെഹ്റാനിലെ സ്വിസ് എംബസി വഴിയാണ് താക്കീത് നൽകിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഇത്തരം തെറ്റുകൾ വീണ്ടും ആവർത്തിക്കരുത്. ഗുരുതര പ്രത്യാഘാതങ്ങൾക്കു കാരണമാകും. ഔദ്യോഗിക മാർഗങ്ങളിലൂടെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും മൗസവി പറഞ്ഞു.

ഇറാൻ കപ്പൽ പിടിച്ചെടുത്തതും ബ്രിട്ടിഷ് കപ്പൽ സ്റ്റെന ഇംപറോ പിടിച്ചെടുത്തതും തമ്മിൽ ബന്ധമില്ലെന്ന് അബ്ബാസ് മൗസവി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇവ രണ്ടും വ്യത്യസ്ത സംഭവങ്ങളാണ്. രണ്ടു മൂന്നു തവണ സമുദ്രാതിർത്തി ലംഘിച്ചതു കൊണ്ടാണ് സ്റ്റെന ഇംപറോ പിടിച്ചെടുത്തത്. കപ്പൽ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ കോടതിയുടെ പരിഗണനയിലാണ് – മൗസവി പറഞ്ഞു.

ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്തതിനു പിന്നാലെ ജൂലൈ 19നാണ് ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ബ്രിട്ടിഷ് കപ്പൽ ‘സ്റ്റെന ഇംപറോ’ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്ത്. എന്നാൽ ഇതു പ്രതികാര നടപടിയല്ലെന്ന് ഇറാൻ വാദിക്കുന്നു. ഇറാൻ കപ്പൽ വിട്ടയ്ക്കാനുള്ള ജിബ്രാൾട്ടർ കോടിയുടെ ഉത്തരവ് യുഎസിന്റെ ഏകധിപത്യത്തിനേറ്റ തിരിച്ചടിയാണ്.

നിയമപരമായി യാതൊരു സാധുതയുമില്ലാതെ ഏകപക്ഷീയമായി യുഎസ് ഏർപ്പെടുത്തുന്ന ഉപരോധത്തിൽ അവർ ഇതുവരെയും വിജയിച്ചിട്ടില്ല. ഭീഷണികള്‍ക്കും ഏകധിപത്യത്തിനും ലോകത്ത് എവിടെയും അംഗീകാരം ലഭിക്കില്ലെന്ന് അവർ മനസ്സിലാക്കണം. ഇറാനു മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറ്റു രാജ്യങ്ങൾ അംഗീകരിക്കരുതെന്നും മൗസവി പറഞ്ഞു.

ഇറാൻ ആണവക്കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുന്നതായി കഴിഞ്ഞ വർഷം മേയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് യുഎസ്–ഇറാൻ ബന്ധം വഷളായത്. വിവിധ മേഖലകളിൽ ഇറാനുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇതിന്റെ തുടർച്ചയെന്നോണമാണ് ബ്രിട്ടനും ഇറാനും കപ്പലുകൾ പിടിച്ചെടുത്തത്. സിറിയയിലേക്ക് എണ്ണ കടത്തുന്നെന്ന് ആരോപിച്ചാണ് ഇറാൻ കപ്പൽ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്തത്.

സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ബ്രിട്ടിഷ് കപ്പൽ ഇറാൻ സൈന്യവും പിടിച്ചെടത്തു. ഇറാൻ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് (ഐആർജിസി) ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചിരിക്കുന്ന സേനയാണ്. ഏതെങ്കിലും രാജ്യത്തിന്റെ സൈന്യത്തെ യുഎസ് ഇങ്ങനെ മുദ്രകുത്തുന്നതു ആദ്യമായാണ്. തിരിച്ചടിയായി യുഎസ് സൈന്യം ഭീകരസംഘടനയെന്ന് ഇറാനും പ്രഖ്യാപിച്ചിരുന്നു.

English Summary: Iran warns US against seizing tanker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com