പ്രളയം തകർത്ത കൈപ്പിനിപ്പാലത്തിന്റെ ആദ്യ രക്തസാക്ഷി; 9 കാരന് ദാരുണാന്ത്യം
Mail This Article
നിലമ്പൂർ ∙ ദുരിതാശ്വാസ ക്യാംപിൽനിന്നു വീട്ടിലെത്തി മാതാപിതാക്കൾക്കൊപ്പം വീടും പരിസരവും വൃത്തിയാക്കി ഉറങ്ങാൻ കിടന്ന ബാലന് ദാരുണാന്ത്യം. ചുങ്കത്തറ കൈപ്പിനി അമ്പലപ്പൊയിൽ പാലശേരി മഠം ഗിരീഷിന്റെ മകൻ ആദർശ് (9) ആണു മരിച്ചത്. മാതാവ്: രഞ്ജിനി. രണ്ടുവയസ്സുള്ള സഹോദരിയുണ്ട്.
ഇന്നലെ രാത്രി പത്തോടെ വീട്ടുകാർക്കൊപ്പം ഉറങ്ങാൻ കിടന്നെങ്കിലും ഇടയ്ക്ക് തലവേദനയെന്നു പറഞ്ഞ് എഴുന്നേറ്റ ആദർശിന് അമ്മ തലവേദനയ്ക്കുള്ള മരുന്നു നൽകിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ എത്തിക്കാനായി ശ്രമം. കൈപ്പിനി പാലം തകർന്നതിനെ തുടർന്ന് കിലോമീറ്ററുകൾ കറങ്ങി പൂക്കോട്ടുമണ്ണ വഴി ഓട്ടോറിക്ഷയിൽ ചുങ്കത്തറ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വായിൽ കൂടി നുരയും പതയും വന്ന് കുഴഞ്ഞു മരിക്കുകയായിരുന്നു.
പാമ്പുകടിയേറ്റതാകാം മരണകാരണമെന്നാണ് സംശയം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് എത്തിച്ചിരിക്കുകയാണ്. കൈപ്പിനി പാലം തകർന്നു കിടക്കുന്നതിനാൽ ആദർശിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതിരുന്നതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധു രാജേഷ് പറഞ്ഞു.