പൊലീസുകാരന്റെ ആത്മഹത്യ; മുന്‍ ഡപ്യൂട്ടി കമന്‍ഡാന്റ് അറസ്റ്റില്‍
Mail This Article
പാലക്കാട് ∙ പാലക്കാട് എആർ ക്യാംപ് കോൺസ്റ്റബിൾ അഗളി സ്വദേശി കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്യാംപ് മുൻ ഡപ്യൂട്ടി കമൻഡാന്റ് എൽ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. ദേവദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഒാഫിസിൽ ചോദ്യം ചെയ്യുകയാണ്. മേലുദ്യോഗസ്ഥന്റെയും ചില കോൺസ്റ്റബിൾമാരുടെയും പീഡനത്തെ തുടർന്ന് കുമാർ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ക്യാംപിൽ നിരന്തരപീഡനവും ജാതീയ അവഹേളനവും നേരിട്ടതായും കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മാസം 25 ന് ലക്കിടി റെയിൽവേ സ്റ്റേഷനു സമീപമാണ് കുമാറിന്റെ ജഡം കണ്ടെത്തിയത്.
സംഭവത്തിൽ ക്യാംപിലെ ഏഴു പൊലീസുകാരെ എസ്പി ജി. ശിവവിക്രം സസ്പെൻഡ് ചെയ്തു. ഒറ്റപ്പാലം സിഐ അന്വേഷിച്ചിരുന്ന കേസ് പിന്നീട് സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറി. ആരോപണവിധേയർക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് എസ് ടി സ്പെഷൽ കോടതിക്കു റിപ്പോർട്ടു നൽകി. ക്യാംപ് ഡിസി എൽ.സുരേന്ദ്രനെ കേസിൽനിന്ന് ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ 31 ന് സുരേന്ദ്രൻ സർവീസിൽനിന്നു വിരമിച്ചു.